കാസർകോട്: രാഷ്ട്രീയ പാർട്ടികൾ കോർപ്പറേറ്റ് സ്ഥാപനങ്ങളായി മാറിയപ്പോൾ ജനാധിപത്യത്തിന്മേൽ പണത്തിന് കൂടുതൽ ആധിപത്യം നേടുന്നതിനിടയാക്കിയെന്ന് പ്രമുഖ പ്രഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു.പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഗാന്ധി – നെഹ്റു പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ “ജനാധി പത്യവും ധനാധിപത്യവും ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ ജനാധിപത്യം വലിയ മാന്ദ്യം നേരിടുകയാണ്. സ്വാതന്ത്ര്യം പരിമിതപ്പെടുകയും പൗരൻ എന്ന നിലയിൽ ഉള്ള അവകാശങ്ങൾ ചുരുക്കപ്പെടുകയും ചെയ്യുന്നു. ജനാധിപത്യത്തിൻ്റെ താക്കോലായ വോട്ടവകാശം പോലും ഉറപ്പില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തിയിരിക്കുകയാണ്. നമ്മൾ നിശബ്ദരായിരുന്നാൽ നമ്മുടെ രാജ്യം വലിയ ഇരുട്ടിലേക്ക് പോകുമെന്നും അത് കൊണ്ട് തന്നെ ഭയപ്പെടാതെ സത്യത്തെ മുറുകെപ്പിടിച്ച് ഗാന്ധിയൻ പാതയിലൂടെ നടക്കുവാൻ നമ്മളെല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.പിഫാസൊ പ്രസിഡണ്ട് വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എവി ബാബു സ്വാഗതവും ട്രഷറർ എ രമേശൻ നന്ദിയും പറഞ്ഞു.
