തൃശൂർ: അയൽവാസിയായ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന 20കാരൻ അറസ്‌റ്റിൽ. പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ ആദിത്തി(20 ) നെയാണ് മാള ഇൻസ്പെക്ടർ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തത്. അയൽവാസി മാള കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ (77) യുടെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 25 രാത്രി 07.15ന് ആണ് സംഭവം നടന്നത്. പ്രതിയായ ആദിത്ത് അയൽവാസിയായ റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലൂടെ അതിക്രമിച്ച് കയറി വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന 6 പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു. പ്രതിയുടെ കുടുംബവും ടീച്ചറുടെ കുടുംബമായി നല്ല അടുപ്പത്തിലായിരുന്നു. പ്രതിക്ക് പഠന കാര്യങ്ങൾക്കുമായി വേണ്ട സാമ്പത്തിക സഹായം അടക്കം ടീച്ചർ നൽകാറുണ്ടായിരുന്നു. ടീച്ചറുടെ മക്കൾ ജോലി സംബന്ധമായി ദൂരെയാണ് താമസിക്കുന്നത്. ഭർത്താവിന് പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ആളായിരുന്നു. ഇത് കണക്കുകൂട്ടിയാണ് പ്രതി ആക്രമിക്കാൻ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു. മോഷണ പരാതിയെ തുടർന്ന് സംഭവത്തിനു ശേഷം മാള പൊലീസ് ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ശാസ്ത്രീയമായ അന്വേഷണങ്ങൾക്ക് ശേഷം പ്രതിയെ പുത്തൻചിറയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച മാല പ്രതി മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയിൽ മാല നാലര ലക്ഷം രൂപക്ക് വിൽപന നടത്തിയിരുന്നു. സ്വർണ്ണമാല ഉരുക്കി സ്വർണ്ണക്കട്ട ആക്കി മാറ്റിയത് പൊലീസ് കണ്ടെത്തി. ഓൺലൈൻ ട്രേഡിംഗിൽ ഉണ്ടായ കടം വീട്ടാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
