ഫ്ളോറിഡ: സ്കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് സംശയം ചോദിച്ച 13 കാരന് കിട്ടിയത് എട്ടിന്റെ പണി. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു പതിമൂന്നുവയസ്സുകാരനായ വിദ്യാർഥിയുടെ ചോദ്യം. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം. സ്കൂളിലെ കംപ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് സംശയം ചോദിക്കുകയായിരുന്നു. തമാശക്കാണ് ചോദിച്ചതെങ്കിലും സംഗതി ഗൗരവമായി. നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി. പിന്നാലെ ഉദ്യോഗസ്ഥൻ സ്കൂളിൽ എത്തി വിദ്യാർഥിയെ ചോദ്യം ചെയ്തു. താൻ തമാശക്കായി ചെയ്തതാണെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥനു നൽകിയ മൊഴി. എന്നാൽ സ്കൂൾ അധികൃതരും പൊലീസ് ഉദ്യോഗസ്ഥനും സംഭവത്തെ തള്ളികളഞ്ഞില്ല. വിദ്യാർഥിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി. വിലങ്ങണിയിച്ച് കുട്ടിയെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, ഈ സംഭവം സ്‌കൂളുകളില്‍ നിരീക്ഷണ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തിരികൊളുത്തിയിട്ടുണ്ട്. ക്ലാസ്സ് മുറികളിലെ എഐ നിരീക്ഷണം ഒരു സുരക്ഷാ വലയോ അതോ ഡിജിറ്റല്‍ കടന്നുകയറ്റമോ എന്നാണ് നിരീക്ഷകരുടെ ചോദ്യം.
