കാസർകോട്: ജില്ലയിൽ ആദ്യ സർക്കാർ എഞ്ചിനീയറിങ് കോളേജ് ചെറുവത്തൂരിൽ ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കമായി. ടെക്നിക്കൽ ഹൈസ്കൂൾ വളപ്പിലാണ് കോളേജ് ആരംഭിക്കുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു എം രാജഗോപാലൻ എംഎൽഎയെ അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്. എംഎൽഎയും യോഗത്തിൽ പങ്കെടുത്തിരുന്നു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലിനെ നോഡൽ ഓഫീസറെ നിയമിച്ചു. പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടുത്തിയുള്ള ബിടെക് കോഴ്‌സുകൾ ആരംഭിക്കാനുള്ള ശുപാർശ പരിശോധിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക ഇതിനായി ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസസ്, റോബോട്ടിക്‌സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കുക. ഈ കോഴ്‌സുകൾ ആരംഭിക്കാൻ എ ഐ സി ടി ഇയുടെ അനുമതി നേടിയെടുക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി കൈക്കൊള്ളാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി. നിലവിൽ നിർദ്ദേശിച്ച കോഴ്‌സുകൾ ടെക്‌നിക്കൽ ഹൈസ്‌കൂൾ കെട്ടിടത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉടൻതന്നെ ആരംഭിക്കാനാവുമെന്നാണ് അധികൃതർ കരുതുന്നത്. ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും അക്കാദമികമായ കഴിവുള്ളവരുമായ നിരവധി വിദ്യാർത്ഥികളുടെ ചിരകാലാവശ്യമാണ് സർക്കാർ ഉടമസ്ഥതയിൽ വരുന്ന എഞ്ചിനീയറിംഗ് കോളേജിന്ന് എംഎൽഎ പറഞ്ഞു.
