ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ട് ചോരികളെ സംരക്ഷിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി താന്‍ തെളിവ് കാണിക്കാമെന്നും പറഞ്ഞു. അതേസമയം ഹൈഡ്രജന്‍ ബോംബ് വരുന്നതേയുള്ളൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളക്കാരെ സംരക്ഷിക്കുകയാണ്. മഹാരാഷ്ട്രയിലെ രജൗര മണ്ഡലത്തിലും സമാനമായ രീതിയില്‍ വോട്ടുകള്‍ ഒഴിവാക്കി. ഒരാഴ്ചക്കുള്ളില്‍ ഗ്യാനേഷ് കുമാര്‍ വിവരങ്ങള്‍ കര്‍ണ്ണാടക സിഐഡിക്ക് കൈമാറണം. വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്ന പണി നിര്‍ത്തണം. അലന്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കിയ വിവരമാണ് കിട്ടിയത്. ഗോദാബായിയുടെ വിവരങ്ങള്‍ ഉപയോഗിച്ച് 12 പേരുടെ വോട്ടുകള്‍ ഒഴിവാക്കിയെന്നും പല മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് കൃത്യം നടത്തുന്നതെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണെന്നും വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങള്‍ ഉപയോഗിച്ച് 14 വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെളിവിനായി സൂര്യകാന്തിനേയും രാഹുല്‍ വാര്‍ത്താസമ്മേളന വേദിയില്‍ കൊണ്ടുവന്നിരുന്നു. തന്റെ വിവരങ്ങള്‍ ഉപയോഗിച്ച് 14 വോട്ടുകള്‍ ഡിലീറ്റ് ചെയ്തത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്ന് സൂര്യകാന്ത് പറഞ്ഞു.
കര്‍ണ്ണാടത്തിന് പുറത്ത് നിന്നുള്ള കോള്‍ സെന്ററുകള്‍ വഴിയാണ് വോട്ടുകള്‍ ഒഴിവാക്കുന്നത്. ഇതിന് ഗ്യാനേഷ് കുമാര്‍ മറുപടി പറയണമെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണ്ണാടക പൊലീസ് കേസെടുത്ത വിവരങ്ങള്‍ തേടി സര്‍ക്കാര്‍ 18 കത്തുകള്‍ തെരഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ നല്‍കാന്‍ കമ്മീഷന്‍ തയ്യാറാകുന്നില്ല. ഒടിപി വിവരങ്ങളുടേതടക്കം വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വ്യാജ ലോഗിന്‍ ഉപയോഗിച്ചാണ് തട്ടിപ്പു നടക്കുന്നത്. പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതും കൂട്ടിച്ചേര്‍ക്കുന്നതും വോട്ടര്‍ അറിയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
