സൈബർ തട്ടിപ്പ് : അംഗഡി മൊഗർ സ്വദേശിയുടെ 42 ലക്ഷം രൂപ തട്ടിയെടുത്ത ആന്ധ്രപ്രദേശുകാരനെ കാസർകോട് സൈബർ പൊലീസ് ആന്ധ്രയിൽ പിടികൂടി; കാസർകോട്ടെത്തിച്ച പ്രതി റിമാൻ്റിൽ

കാസർകോട്:ഓൺലൈൻ ട്രേഡിങിന്റെ പേരിൽ വാട്സാപ്പ് വഴി കാസർകോട് അംഗഡിമുഗർ സ്വദേശിയുടെ 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ആന്ധ്രപ്രദേശ് സ്വദേശിയെ കാസർകോട് സൈബർ പോലീസ് ആന്ധ്രായിൽ
അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് വിജയവാഡ, കൃഷ്ണ, ചന്ദ്രപാടലു സ്വദേശി വടലമുടി ഫണികുമാർ എന്നയാളെയാണ് അറസ്റ്റ്ചെയ്തത്. ആന്ധ്രയിലെത്തിയ കാസർകോട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓൺലൈൻ തട്ടിപ്പുൾപ്പെടെ നിരവധി തട്ടിപ്പുകേസുകളിൽ ഇയാൾ പ്രതിയാണെന്നു കണ്ടെത്തുകയും അവിടെ റിമാൻ്റിലായിരുന്ന ഇയാളെ ഔദ്യോഗികമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ധനി ടി ആർ ഡി എന്ന വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ചായിരുന്നു അംഗഡിമുഗർ സ്വദേശിയുടെ പണം ഇയാൾ തട്ടിയത്. വാട്സാപ്പ് വഴി പരാതിക്കാരനെ ബന്ധപ്പെട്ട് അമിത ലാഭം വാഗ്ദാനം നൽകിയായിരുന്നുവത്രെ 42,41,000 രൂപ തട്ടിയെടുത്തതെന്നു പരാതിയിൽ പറഞ്ഞു. 2025 ഏപ്രിൽ നാലു മുതൽ 21 വരെ പല തവണയായാണ് പണം കൈക്കലാക്കിയതെന്നായിരുന്നു പരാതി. പേരു വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെയായിരുന്നു പരാതി. പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷം ആന്ധ്രപ്രദേശ് വിജയവാഡ, കൃഷ്ണ, ചന്ദ്രപാടലുവിൽ എത്തിയ പൊലീസ് സംഘം വടലമുടി ഫണികുമാറിനു വേണ്ടി ആരംഭിച്ച അന്വേഷണത്തിൽ ഇയാൾ ഒന്നേമുക്കാൽ കോടി തട്ടിയെടുത്ത മറ്റൊരു തട്ടിപ്പ് കേസിൽ അനന്തപുര പോലീസ് പിടികൂടിയതായി വ്യക്തമായി. കൂടാതെ ഹൈദരാബാദ് ഗാചിബോളി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്നും ഈ കേസിൽ തെലങ്കാന സംഘറെഡ്‌ഡി ജയിലിലാണെന്നും കണ്ടെത്തിയ കാസർകോട് സൈബർ പൊലീസ് സംഘം നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കസ്റ്റഡിയിലെടുത്തു കാസർകോട്ടെത്തിക്കുകയായിരുന്നു. കാസർകോട് കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കാസർക്കോട് ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭാരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം കാസർകോട് സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ വിപിൻ യു പി യുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ, എ എസ് ഐ രഞ്ജിത് കുമാർ, പ്രശാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിലീഷ്, സിവിൽ പോലീസ് ഓഫീസർ വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page