തിരുവനന്തപുരം: പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഒൻപതു വർഷം പിന്നിട്ട ഇടതു മുന്നണി സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ തൊഴിലാളിവർഗമുന്നേറ്റത്തിനു ബി.എം.എസ്. ആഹ്വാനം ചെയ്തു. തൊഴിലാളി വർഗ്ഗത്തിൻെറ പേരിൽ ആണയിട്ടു തുടർ
ഭരണത്തിലേറിയ ഇടതു സർക്കാർ അക്ഷരാർത്ഥത്തിൽ കേരളത്തിനൊരു ബാധ്യതയായി മാറിയെന്നു ഭാരതീയ മസ്ദൂർ സംഘ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ ആരോപിച്ചു. ലോകത്ത് ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്ക് നമ്മുടെ രാജ്യത്തിനാണെന്നിരി ക്കെ ,
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും ആഴ്ന്നുപോകുന്നു.
കർഷകരും തൊഴിലാളികളും വ്യവസായികളും സർക്കാർ ജീവനക്കാർ പോലും കടുത്ത പ്രതിഷേധത്തിലായിരിക്കുന്നു.
നിത്യോപയോഗ സാധനങ്ങൾക്കു ദേശീയ തലത്തിൽ അനുഭവപ്പെടുന്നതിൻ്റെ അഞ്ചുമടങ്ങു വില വർധന കേരളത്തിൽ അനുഭവപ്പെടുന്നു. വിലക്കയറ്റം അതിരൂക്ഷമാവുന്നു.ക്ഷേമ നിധി,ക്ഷേമ പെൻഷനുകൾ കൃത്യമായി വിതരണം ചെയ്യുകയോ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുകയോ ചെയ്യുന്നില്ല.ഏറ്റവും അധികം ആളുകൾക്ക് തൊഴിൽ നൽകുന്ന നിർമ്മാണ മേഖല ഏതാണ്ട് സ്തംഭിച്ചിരിക്കുന്നു .പരമ്പരാഗത തൊഴിൽ മേഖലകൾ ,ചുമട്ടു തൊഴിലാളികൾ എല്ലാം വലിയ പ്രതിസന്ധി നേരിടുന്നു.തൊഴിലില്ലായ്മ രൂക്ഷമായ സമയത്തും പി.എസ്.സി. പരീക്ഷ പാസായി റാങ്ക് പട്ടിക യിൽപ്പെട്ടവരെ നോക്കുകുത്തിയാക്കി നിറുത്തിക്കൊണ്ട് ഒന്നര ലക്ഷത്തിലേറെ പേർക്ക് പിൻവാതിൽ നിയമനം നൽകി എന്ന ആരോപണം ഉയർന്നു കഴിഞ്ഞു.സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലേയും സർക്കാർ ജീവനക്കാരുടെയും ശമ്പള പരിഷ്കരണ ങ്ങൾ ,ക്ഷാമബത്ത മറ്റു ആനുകൂല്യങ്ങൾ എല്ലാം തടഞ്ഞു വയ്ക്കുന്നു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന വീമ്പു പറച്ചിലിനിടയിൽ വ്യാവസായികമേഖല നിശ്ചലമായിക്കൊണ്ടിരിക്കുന്നു.അഭ്യസ്ത വിദ്യരായ സാങ്കേതിക പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾ തൊഴിൽ തേടി അലയുന്നു. എല്ലാവരും കേരളത്തിന് പുറത്തേക്ക് പോവുകയാണ്.ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികൾ രാഷ്ട്രീയ വിരോധം പറഞ്ഞു അട്ടിമറിക്കുന്നു.ഈ സാഹചര്യം തുടർന്നാൽ അടുത്ത പത്തുവർഷത്തിനുള്ളിൽ മുതിർന്ന പൗരന്മാർ മാത്രം അധിവസിക്കുന്ന പ്രദേശമായി നമ്മുടെ കേരളം മാറും എന്നു ഭയപ്പെടേണ്ടി വരുന്നു.തുടർ ഭരണം കേരളത്തെ അക്ഷരാർത്ഥത്തിൽ സെൽ ഭരണത്തിലേക്കും പോലീസ് രാജിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു.ആഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യ മന്ത്രിക്ക് പൊലീസിലുള്ള നിയന്ത്രണം നഷ്ടമായിരിക്കുന്നു.കസ്റ്റഡി മരണങ്ങളും ഉരുട്ടലും ഇരുട്ടുമുറികളും അടിയന്തിരാവസ്ഥ നാളുകളെപ്പോലും നാണിപ്പിക്കുന്ന നിലയിൽ അരങ്ങുതകർക്കുന്നു.സത്യത്തിൽ സർവ്വ മേഖലകളിലും പൂർണ്ണ മായും പരാജയപ്പെട്ട മുഖ്യ മന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുന്നു.
ഈ പശ്ചാത്തലത്തിൽ ഇടതു സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം എന്ന മുദ്രാവാക്യവുമായി അതിശക്തമായ പ്രക്ഷോഭങ്ങൾക്കു ബി.എം. എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി മധുകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രക്ഷോഭ പരിപാടി കളുടെ ഒന്നാം ഘട്ടം വിശ്വകർമ്മ ജയന്തി ദിനവും – ദേശീയ തൊഴിലാളി ദിനവുമായ 17 നു ആരംഭിക്കും. ബി.എം. എസ്. സ്ഥാപകൻ
ദത്തോപന്ത് ഠേംഗ്ഡി യുടെ സ്മൃതി ദിനമായ ഒക്ടോബർ 14വരെ പഞ്ചായത്ത് തല പദയാത്രകൾ നടത്തും.കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷൻ വാർഡുകളിലും രാവിലെ മുതൽ വൈകിട്ട് വരെ നീണ്ടുനിൽക്കുന്ന പദയാത്രകൾ വലിയൊരു ജനസമ്പർക്ക പരിപാടി യായി മാറും .പിന്നീട് മേഖലാ തലത്തിലും ജില്ലാ തലത്തിലും പ്രചരണ ജാഥകളും സെക്രട്ടറിയേറ്റിലേക്ക് അത്യുജ്വല തൊഴിലാളി മാർച്ചും നടത്തും.എന്നിട്ടും ജനദ്രോഹ നയങ്ങൾ തുടരാൻ തന്നെയാണു സർക്കാർ ഭാവമെങ്കിൽ രൂക്ഷമായ നിരന്തര പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ ബി എം.എസ്. നിർബന്ധിതമാവുമെന്ന് അദ്ദേഹം മുന്നറിയിച്ചു.
