മദപ്പാട് കാലം കഴിഞ്ഞെന്നു കരുതി ചങ്ങല അഴിച്ചു; ഇടഞ്ഞ ആനയുടെ കുത്തേറ്റ ഒന്നാംപാപ്പാന്‍ മരിച്ചു

ഹരിപ്പാട്: ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാംപാപ്പാന്‍ അടൂര്‍ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരന്‍ നായര്‍ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമീക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്. ഞായറാഴ്ചയാണ് മുളീധരന്‍ നായരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഈ ആനയുടെ രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി സുനില്‍കുമാര്‍ (മണികണ്ഠന്‍-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനില്‍കുമാറിനെ ചവിട്ടി പരിക്കേല്‍പ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരന്‍ നായര്‍ക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാന്‍ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസാര പരിക്കേറ്റിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ മദപ്പാടിലായിരുന്ന ആനയെ, ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് മദകാലം കഴിഞ്ഞിട്ടും ഒരു മാസം വൈകിയാണ് അഴിച്ചുവിട്ടത്. ചങ്ങല അഴിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന അക്രമാസക്തനായത്. ആനയെ റോഡിലേക്ക് ഇറക്കി നടത്തുന്നതിനിടെ പുറത്തുണ്ടായിരുന്ന സുനില്‍ കുമാറിനെ തുമ്പിക്കൈകൊണ്ട് താഴെയിടുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. ഏറെ പരിശ്രമങ്ങള്‍ക്കുശേഷമാണ് ആനയെ തളയ്ക്കാനും വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ മയക്കുമരുന്ന് കുത്തിവച്ച് ശാന്തനാക്കാനും കഴിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page