കാസർകോട്: എൽപിജി ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ദേശീയപാത കാഞ്ഞങ്ങാട് സൗത്തിൽ നിർത്തിവെച്ച ഗതാഗതം പുന:സ്ഥാപിച്ചു. വെള്ളിയാഴ്ചരാത്രി 11.30 ന് പാചകവാതകം മാറ്റുന്ന പ്രവർത്തനം പൂർത്തിയായി. രണ്ടുമണിയോടെ പടന്നക്കാട് വഴിയുള്ള ദേശീയപാതയിലെ ഗതാഗതം പുന:സ്ഥാപിച്ചു. വൻ ദുരന്തം ഒഴിവാക്കുന്നതിന് കാര്യക്ഷമമായും ജാഗ്രതയോടെയും പ്രവർത്തിച്ച എല്ലാവർക്കും ജില്ലാ ഭരണകൂടം അഭിനന്ദനം അറിയിച്ചു. രാപ്പകൽ ഭേദമില്ലാത പ്രവർത്തിച്ചാണ് മികച്ച ഏകോപനത്തോടെ ഇത് സാധ്യമാക്കിയതെന്നു ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗ്യാസ് ടാങ്കർ മറിഞ്ഞ വിവരം അറിഞ്ഞത് മുതൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായി ഇടപെട്ടിരുന്നു. ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും ഫയർഫോഴ്സും എച്ച്.പി.സി.എല്‍ വിഭാഗവും നാട്ടുകാരും ഒരുമിച്ച് നടത്തിയ പ്രവർത്തനത്തിന്റെ വിജയമാണിത്. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ തുടങ്ങി എല്ലാ വകുപ്പുകളും, ജനപ്രതിനിധികളും മികച്ച ഏകോപനത്തോടെ പ്രവർത്തിച്ചതിനാലാണ് ലക്ഷ്യം കൈവരിക്കാനായത്. മാധ്യമങ്ങളും മികച്ച പിന്തുണ നൽകി.തളിപ്പറമ്പ് കുപ്പത്തുനിന്നും എത്തിയ ഖലാസികളുടെ സേവനവും അഭിനന്ദനീയമാണെന്നു കളക്ടർ പറഞ്ഞു. എല്ലാതലത്തിലും സഹകരിച്ചവർക്ക് ജില്ലാ കളക്ടർ കെ ഇമ്പശേഖർ നന്ദി അറിയിച്ചു. ലോറിയില്‍ നേരിയതോതിൽ ചോർച്ചയെ തുടര്‍ന്ന് മംഗളൂരുവിൽ നിന്നും എച്ച്.പി.സി.എല്‍ പ്രത്യേക സംഘം എത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. റവന്യൂ വകുപ്പും നഗരസഭയും ചേർന്നു രണ്ട് ക്യാമ്പുകള്‍ തുറന്നു. സംഭവ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീട്ടുകാരെ മുത്തപ്പന്‍ കാവ് ഓഡിറ്റോറിയം, ആറങ്ങാടി ജി.എല്‍.പി.എസ് എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചിലര്‍ ബന്ധുവീടുകളിലേക്ക് മാറി. പ്രദേശത്തെ കട കമ്പോളങ്ങള്‍ അടക്കുകയും കെ.എസ്.ഇ.ബി വൈദ്യുതി വിതരണം നിർത്തിവെക്കുകയും ചെയ്തിരുന്നു.
