കാസർകോട്: 250 വാട്‌സിൽ താഴെയുള്ള മോട്ടർ പിടിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടർ ഓടിച്ച വി ദ്യാർഥിയുടെ ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച സിവിൽ പൊലീസ് ഓഫീസർക്കു സസ്പെൻഷൻ. കാസർകോട് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ കെ. സജേഷിനെയാണ് ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ് ഭാരത് റെഡ്ഡി സസ്പെൻഡ് ചെയ്‌തത്. ലൈസൻസും നമ്പറും ഹെൽ മറ്റുമില്ലാതെ ഓടിക്കാൻ കഴിയുന്ന വിഭാഗത്തിൽപെട്ട സ്‌കൂട്ടർ ഓടിച്ചെത്തിയ കുട്ടിയെ തടഞ്ഞ പൊലീസ് ഹെൽമറ്റ് വാങ്ങിപ്പിക്കുകയും മൂന്നുമണിക്കൂറോളം പൊലീസ് സ്‌റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തെന്നാണ് പരാതി. സ്കൂട്ടർ പിടികൂടിയ ദൃശ്യം സജേഷ് പിന്നീട് റീൽസ് ആക്കി പ്രചരിപ്പിക്കുകയായിരുന്നു. ഫുട്ബോൾ കമൻ്ററിയുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച റീൽസ് വ്യാപകമായി പ്രചരിച്ചതോടെ കുട്ടിക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. തുടർന്ന് 15 കാരൻ മാതാപിതാക്കൾക്കൊപ്പം സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് കുടുംബവും പരാതി നൽകി. ഹൊസ്‌ദുർഗ് പൊലീസ് സ്‌റ്റേഷനിലാണു പരാതിക്കിടയായ സംഭവം. എസ്‌ഐ അഖിലിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വിദ്യാർത്ഥി ഇലക്ട്രിക് സ്കൂട്ടറിലെത്തിയത്.
