കാസർകോട്: കപ്പലിൽ മരണപ്പെട്ട തിരുവക്കോളി അങ്കക്കളരിയിലെ പ്രശാന്തി(39)ൻ്റെ മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്ക് കൈമാറും. യുഎസിൽനിന്ന് മൃതദേഹം തിങ്കളാഴ്ച രാവിലെ മുംബൈയിലെത്തുകയും അവിടെനിന്ന് രാവിലെ 8.50ന്റെ ഇൻഡിഗോ വിമാനത്തിൽ 10.20ന് മംഗളൂരുവിലും പിന്നീട് വീട്ടിലെത്തുമെന്ന വിവരമാണ് കിട്ടിയതെന്നും ബന്ധുക്കൾ പറഞ്ഞു. കപ്പൽ കമ്പനി പ്രതിനിധികളും ഒപ്പമുണ്ടാകുമെന്നും ബന്ധുക്കൾ അറിയിച്ചു. ഉദുമ പാക്യാരയിലെ കുടുംബ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനുശേഷം കുന്നിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. ജപ്പാനിൽ നിന്ന് യുഎസ് തുറമുഖം ലക്ഷ്യമിട്ട് പുറപ്പെട്ട തൈബേക്ക് എക്സ്പ്ലോറർ എന്ന എൽപിജി കപ്പലിൽ യാത്രാമധ്യേ മേയ് 14-നാണ് പ്രശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വില്യംസം കമ്പനിയുടെ തൈബേക്ക് എക്സ്പ്ലോറർ എന്ന എൽപിജി കപ്പലിൽ മോട്ടോർമാനായിരുന്നു പ്രശാന്ത്. ഒരുമാസം മുമ്പാണ് ജോലിയിൽ കയറിയത്. ഹവായി ദ്വീപിലെ ഹോണോലുവിലെ ആശുപത്രിയിലാണ് മൃതദേഹം ഇപ്പോഴുള്ളത്. മർച്ചന്റ് നേവി ജീവനക്കാരൻ ഉദുമ പാക്യാരയിലെ പരേതനായ ചക്ലി കൃഷ്ണന്റെയും സരോജിനിയുടെയും മകനാണ് പ്രശാന്ത്. നീലേശ്വരം തൈക്കടപ്പുറത്തെ ലിജിയാണ് ഭാര്യ. വിദ്യാർഥികളായ അൻഷിത, അഷ്‌വിക മക്കൾ.
