കുമ്പള : കുമ്പള ടൗണിലെ കുമ്പള -ബദിയഡുക്ക റോഡ് ജംഗ്ഷനിലെ ബസ് വെയ്റ്റിംഗ് ഷെഡ്ഡിൽ സ്ഥാപിച്ച പഞ്ചായത്തു മെമ്പർമാരുടെ ഫോട്ടോകളിൽ നിന്നു തങ്ങളുടെ മെമ്പർമാരുടെ ഫോട്ടോകൾ ഉടൻ എടുത്തു മാറ്റണമെന്നു ബി.ജെ.പി 11-ാം വാർഡ് മെമ്പർ സുലോചന പി പഞ്ചായത്തു സെക്രട്ടറിയോടാവശ്യപ്പെട്ടു. ബി.ജെ.പി.മെമ്പർമാരായ പ്രേമാവതി,അജയ് എം., പ്രേമലത എസ്, വിവേക് ചന്ദ്രഷെട്ടി, മോഹന കെ, ശോഭ എസ് , വിദ്യ എൻ പൈ, പുഷ്പലത എന്നിവരാണ് നിവേദനത്തിൽ ഈ ആവശ്യമുന്നയിച്ചത്.
വിവാദ ബസ് വെയ്റ്റിംഗ് ഷെഡ്ഡിനകത്തു വച്ചിട്ടുള്ള ഫോട്ടോകളുടെ കൂട്ടത്തിൽ തൻ്റെ ഫോട്ടോയും കാണുന്നുണ്ടെന്നും അതും ഉടൻ എടുത്തു മാറ്റണമെന്നും സി.പി.എം. അംഗം അനിൽകുമാർ എസ് പഞ്ചായത്തു പ്രസിഡൻ്റിനോടും സെക്രട്ടറിയോടും ആവശ്യപ്പെട്ടു. തൻ്റെ അനുമതി ഇല്ലാതെയാണ് ബസ് വെയ്റ്റിംഗ് ഷെഡ്ഡിനകത്തു തൻ്റെ ഫോട്ടോ പതിച്ചിട്ടുള്ളത് – നിവേദനത്തിൽ അദ്ദേഹം പറഞ്ഞു. ഫോട്ടോ ഇന്നുതന്നെ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരും – അനിൽകുമാർ മുന്നറിയിച്ചു.
തങ്ങളുടെ ഫോട്ടോകളും ബസ്‌വെയ്റ്റിംഗ് ഷെഡ്ഡിൽ വച്ചിട്ടുള്ളതു തങ്ങളുടെ അനുമതി ഇല്ലാതെയാണെന്നു ബി.ജെ.പി.മെമ്പർമാർ ചൂണ്ടിക്കാട്ടി. ഈ ജംഗ്ഷനിൽ നാലു ബസ് വെയ്റ്റിംഗ് ഷെഡ്ഡുകളാണ് പ്ലാൻ ഫണ്ട് ദുരുപയോഗം ചെയ്തു സ്ഥാപിച്ചിട്ടുളളതെന്നു പരാതിയുണ്ട്. മാത്രമല്ല, ഇതിൽ ഗുരുതരമായ ക്രമക്കേടുണ്ടെന്ന് ആരോപണവുമുണ്ട്. നിർമ്മാണ ജോലിയെക്കുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും പരാതിയുണ്ട്. നാട്ടുകാർ ഇതു പറഞ്ഞു രസിക്കുന്നു. പഞ്ചായത്തുമെമ്പർമാരുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കാനാണെ ന്നു പറഞ്ഞാണു ഫോട്ടോകൾ വാങ്ങിയതെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.