തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടമായതിനു പിന്നാലെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം വീടു വിട്ട യുവതിയെ പൊലീസ് കണ്ടെത്തി. കിളിമാനൂർ സ്വദേശി പാർവതിയെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും തമ്പാനൂർ പൊലീസാണ് കണ്ടെത്തിയത്.സ്വകാര്യ ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്കു പോകുന്നെന്നു പറഞ്ഞാണ് പാർവതി വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഏറെ വൈകിയിട്ടും തിരികെ എത്താത്തതോടെ മുറിയിൽ നടത്തിയ പരിശോധനയിൽ കുറിപ്പ് കണ്ടെത്തി. താൻ മരിക്കാൻ പോകുന്നെന്നും എല്ലാത്തിനും കാരണം ടെലിഗ്രാമിൽ നോക്കിയാൽ അറിയാമെന്നും മക്കളെ നോക്കണമെന്നും താൻ മാത്രമാണ് എല്ലാത്തിനും ഉത്തരവാദിയെന്നും കുറിപ്പിൽ എഴുതിയിരുന്നു. തുടർന്ന് ടെലിഗ്രാം പരിശോധിച്ചതിൽ നാലര ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതിന്റെ രേഖകൾ കണ്ടെത്തി. കിളിമാനൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയ പണമാണ് ഉത്തരേന്ത്യൻ സൈബർ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ അടിസ്ഥാനത്തിൽ പൊലീസ് വ്യാപക തിരച്ചിൽ നടത്തി. റെയിൽവേ സ്റ്റേഷനിൽ നിൽക്കവെ കണ്ടെത്തുകയായിരുന്നു. പാർവതിക്ക് ഒമ്പതും നാലും വയസ്സുള്ള 2 കുട്ടികളുണ്ട്.
