കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 52 വർഷം കഠിന തടവും 2,21,000 രൂപപിഴയും ശിക്ഷ വിധിച്ചു. മുന്നാട് വട്ടംതട്ട ഉണുപ്പുംകല്ല് സ്വദേശി എച്ച് സുരേഷിനെ(34)യാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 വർഷവും,9 മാസവും,1 ആഴ്ചയും അധിക തടവിനും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 2022 ൽ ഓണത്തിന് രണ്ടുദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ 15 കാരിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. വീട്ടുകാരെ അറിയാതെ കുട്ടിയെ ബൈക്കിൽ ഉത്സവത്തിന് കൊണ്ടുപോകുകയും തിരിച്ചുവരവേ റോഡിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചിരുന്നു. തൊട്ടടുത്ത ദിവസം വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് എത്തി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പൊലീസ് കേസ്. ബേഡകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന ടി ദാമോദരൻ ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.
