പയ്യന്നൂർ: അന്നൂരിൽ പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയ്ക്ക് നേരെ കത്തി കാട്ടി രണ്ടേകാൽ പവൻ്റെ മാലയും കമ്മലും ബലമായി ഊരിയെടുത്ത മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. കരിവെള്ളൂർ കൂക്കാനത്തെ മാങ്കുഴിയിൽ ഹൗസിൽ രാജേന്ദ്രനെ(55) യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ പിലാത്തറയിൽ വച്ച് പിടികൂടിയത്. പ്രതി കവർച്ചക്കെത്തിയ സ്കൂട്ടിയും പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ അന്നൂർ കൊരവയലിലായിരുന്നു കവർച്ച. കണ്ടോത്ത് വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്ന കുണ്ടത്തിൽ രവീന്ദ്രൻ്റെ ഭാര്യ സാവിത്രി (66)യുടെ മൂന്ന് പവനോളം തൂക്കം വരുന്ന ആഭരണങ്ങളാണ് കവർന്നത്. രാവിലെ രവീന്ദ്രൻ വർക്ക്ഷോപ്പിലേക്ക് ജോലിക്ക് പോയിരുന്നു. സാവിത്രി തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. പെൺമക്കളായ രണ്ടു പേരും ഭർതൃ വീടുകളിലാണ് താമസം. അടുക്കളയിലെ ജോലിക്കിടെ 10.30 മണിയോടെയാണ് മോഷ്ടാവ് എത്തിയത്. വീടിൻ്റെ കോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ നീല മഴക്കോട്ടിട്ട മോഷ്ടാവ് വീടിനകത്ത് കയറുകയായിരുന്നു. ഉടൻ വാതിൽ കുറ്റിയിട്ട് വീട്ടമ്മയുടെ കഴുത്തിന് കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് വായിൽ കൈ കുത്തി തിരുകി. തുടർന്ന് കഴുത്തിലണിഞ്ഞ രണ്ടേകാൽ പവൻ്റെ മാലയും കമ്മലും കൈക്കലാക്കിയ ശേഷം വീടിനകത്ത് തള്ളിയിട്ട് കടന്നു കളയുകയായിരുന്നു. വായിൽ നിന്നും രക്തം വന്ന് അവശയായ സ്ത്രീ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. തുടർന്ന് പയ്യന്നൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവ് കൊണ്ടുവന്ന കത്തി വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതി സ്കൂട്ടിയിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് പിലാത്തറയിൽ വച്ച് പൊലിസ് പിന്തുടർന്ന് പിടികൂടി.
