കാസർകോട്: കാഞ്ഞങ്ങാട്- കാസർകോട് കെ.എസ്.ടി.പി റോഡിൽ ചിത്താരി പുഴക്ക് കുറുകെയുള്ള പാലത്തിൽ വലിയ ഗർത്തം. പുഴക്ക് കുറുകെയുള്ള രണ്ട് പാലങ്ങളിൽ കിഴക്ക് ഭാഗത്തെ പാലത്തിൻ്റെ മധ്യത്തിലായാണ് ബുധനാഴ്ച വൈകിട്ട് കുഴി രൂപപ്പെട്ടത്. ഇരു ചക്രവാഹനങ്ങൾ ഉൾപെടെ പുഴയിൽ വീഴാൻ പാകത്തിലാണ് കുഴിയുണ്ടായത്. കുഴിയിലൂടെ പുഴ ഒഴുകുന്നതും കാണാം. നാട്ടുകാരുടെ വിവരത്തെ തുടർന്ന് പൊലീസെത്തി പാലം താൽക്കാലികമായി അടച്ചിട്ടുണ്ട്.
സംസ്ഥാനപാതയിൽ ചന്ദ്രഗിരിപ്പാലം, ബേക്കൽപാലം, പള്ളിക്കര റെയിൽവേ മേൽപാലം എന്നിവിടങ്ങളിൽ ടാർ ഇളകിപ്പോയിട്ടുണ്ട്. ചിലയിടത്ത് ആഴത്തിൽ ടാർ ഇളകി താഴെയുള്ള കോൺക്രീറ്റ് വരെ കാണാം.3 മാസത്തിനിടെ ഈ ഭാഗത്തുണ്ടായ അപകടങ്ങളിൽ 2 പേർ മരിച്ചു. ഒട്ടേറെപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. ചെറുവാഹനങ്ങൾ പലപ്പോഴും ഭാഗ്യത്തിനാണ് അപകടത്തിൽനിന്നു രക്ഷപ്പെടുന്നത്. ഗ്രൗണ്ട് ക്ലിയറൻസ് കുറഞ്ഞ വണ്ടികളുടെ അടിതട്ടുന്നതും പതിവാണ്. ചിതറിത്തെറിച്ച കല്ലുകളിൽ കയറി ഇരുചക്രവാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നു. തിരക്കില്ലാത്ത സമയത്തും രാത്രിയും വേഗത്തിൽ വരുന്ന, സ്ഥല പരിചയമില്ലാത്തവർക്ക് അപകടം ഉറപ്പാണെന്ന അവസ്ഥയാണ് നിലവിൽ. ബേവിഞ്ചയിലെ മണ്ണിടിച്ചിൽ കാരണം ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചു വിട്ടതോടെ സംസ്ഥാനപാതയിലാണ് വലിയ ഭാരമുള്ള വാഹനങ്ങൾ ഓടുന്നത്.
