കാസർകോട്: പരാതി അന്വേഷിക്കാൻ പോയ എ.എസ്.ഐ യെ ചെകിടത്തടിച്ച് കർണ്ണപുടത്തിന് ഗുരുതരമായി പരിക്കേൽപ്പിക്കുകയും കൂടെയുള്ള പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസിലെ പ്രതിയെ രണ്ടു വർഷത്തെ കഠിനതടവിനും കാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചീമേനി, തെയ്യം കല്ല്, കാഞ്ഞിരത്തുങ്കാലിലെ സജി ജോസഫി(58 ) നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ.പ്രിയശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം അധിക തടവു അനുഭവിക്കണമെന്നു വിധി പ്രസ്താവനയിൽ പറഞ്ഞു. 2020 ഒക്ടോബർ 29 ന് രാവിലെ 9.40 മണിക്കാണ് കേസിനാസ്പദമായ സംഭവം. ചീമേനി പൊലീസ് സ്റ്റേഷനിലെ ഫോണിലേക്ക് പ്രതിയുടെ മകൻ്റെ ഭാര്യ വിളിച്ചറിയിച്ച പരാതി അന്വേഷിക്കാൻ ചെന്ന സമയത്താണ് എ.എസ്.ഐ പ്രകാശനെ പ്രതി ആക്രമിച്ചു വെന്നാണ് കേസ്. കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചീമേനി സബ്ബ് -ഇൻസ്പെക്ടറായിരുന്ന ബാവ അക്കരക്കാരൻ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ചന്ദ്രമോഹൻ ജി. അഡ്വ.ചിത്രകല എന്നിവർ ഹാജരായി.
