ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ കുമയോൺ സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെ ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകർ ബോധരഹിതനായി. പ്രാഥമിക ശുശ്രൂഷ ലഭിച്ചതോടെ സുഖം പ്രാപിച്ച ധൻകർ ഉത്തരാഖണ്ഡ് രാജ്ഭവനിലേക്കു പോയി.
3 ദിവസത്തെ സന്ദർശനത്തിനായി ഇന്നാണ് ഉപരാഷ്ട്രപതി ഉത്തരാഖണ്ഡിലെത്തിയത്. സർവകലാശാലയിലെ പരിപാടിയിൽ പ്രസംഗിച്ചതിനു ശേഷം വേദിയിൽ നിന്ന് ഇറങ്ങിയ ഉപരാഷ്ട്രപതി സദസിലിരുന്ന സുഹൃത്തും മുൻ എംപിയുമായ മഹേന്ദ്രസിങ് പാലിനെ കണ്ടു. 1989ലെ ലോക്സഭയിൽ ഇരുവരും അംഗങ്ങളായിരുന്നു. ഓർമകൾ പുതുക്കി ഇരുവരും കുറച്ചു നേരം സംസാരിച്ചു. ഇതിനിടെ ബോധരഹിതനായ ധൻകർ മഹേന്ദ്രസിങ് പാലിനെ കെട്ടിപിടിച്ച് തോളിലേക്ക് ചായുകയായിരുന്നു. ഇതോടെ മെഡിക്കൽ സംഘം ഉടൻ പ്രാഥമിക ശുശ്രൂഷ നൽകി. നിലവിൽ ഉപരാഷ്ട്രപതിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് മെഡിക്കൽസംഘം നൽകുന്ന വിവരം. 74കാരനായ ധൻകർ ബംഗാൾ ഗവർണർ, കേന്ദ്രസഹമന്ത്രി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. രാജസ്ഥാനിലെ കിതാന സ്വദേശിയാണ്,
