ദെഹ്റാദൂൺ: ബിജെപി സർക്കാർ ബഹുഭാര്യത്വം നിരോധിക്കുന്ന ഏകസിവിൽ കോഡ് നടപ്പിലാക്കിയ ഉത്തരാഖണ്ഡിൽ വിവാഹമോചനം നേടാതെ പാർട്ടി നേതാവ് രണ്ടാമതും വിവാഹം കഴിച്ചത് വിവാദത്തിൽ. ബിജെപി നേതാവും മുൻ എംഎൽഎയുമായ സുരേഷ് റാത്തോഡാണ് ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപെടുത്താതെ വീണ്ടും വിവാഹിതനായത്.2017-2022 കാലയളവിൽ ജ്വാലാപുർ മണ്ഡലത്തിലെ എംഎൽഎയായിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് നടി ഊർമിള സനവാറിനെ വിവാഹം ചെയ്തത്. ആദ്യ ഭാര്യ രവീന്ദ്ര കൗറുമായുള്ള ബന്ധം നിയമപരമായി വേർപെടുത്താതെയായിരുന്നു രണ്ടാം വിവാഹം. സംഭവം വിവാദമായതോടെ ബിജെപി സുരേഷിനു കാരണം കാണിക്കൽ നോട്ടിസ് നൽകി.കഴിഞ്ഞ ജനുവരിയിലാണ് ഏകസിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയത്. ബഹുഭാര്യത്വം നിരോധിക്കുന്നതും കുറ്റരമാക്കുന്നതും ഉൾപ്പെടെ കടുത്ത വ്യവസ്ഥകളാണ് നിയമത്തിലുണ്ടായിരുന്നത്. അതിനിടെ സംഭവത്തിൽ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഏകസിവിൽ കോഡ് രാഷ്ട്രീയ എതിരാളികൾക്കു മാത്രമുള്ളതാണോയെന്നും ബിജെപിയുടെ നേതാക്കൾക്കു ബാധകമല്ലേയെന്നും കോൺഗ്രസ് വക്താവ് ഗരിമ മെഹ്റ ചോദിച്ചു. സുരേഷിനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉൾപ്പെടെ ശക്തമാണ്.
