ന്യൂഡൽഹി: വർഷങ്ങൾക്കു ശേഷം ആദ്യമായി ട്രെയിൻ ടിക്കറ്റ് നിരക്കിൽ നേരിയ വർധന വരുത്താൻ റെയിൽവേ തയാറെടുക്കുന്നതായി റിപ്പോർട്ട്. ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നോൺ എസി മെയിൽ / എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാനിരക്ക് കിലോമീറ്ററിനു ഒരു പൈസ വീതമാകും വർധിപ്പിക്കുക. എസി ക്ലാസുകളിൽ കിലോമീറ്ററിന് 2 പൈസ വീതം വർധിക്കും.
500 കിലോമീറ്റർ വരെയുള്ള സബേർബൻ, സെക്കൻഡ് ക്ലാസ് യാത്രയ്ക്ക് നിരക്ക് വർധന ബാധകമല്ല. 500 കിലോമീറ്ററിൽ കൂടിയാൽ കിലോമീറ്ററിനു അര പൈസയാകും വർധിക്കുക. എന്നാൽ പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കിൽ മാറ്റം ഉണ്ടാകില്ല.
വരാനിരിക്കുന്നത് സമഗ്ര മാറ്റങ്ങൾ
ജൂലൈ 1 മുതൽ ആധാർ ഉപയോഗിച്ച് വെരിഫൈ ചെയ്ത ഉപഭോക്താക്കൾക്കു മാത്രമേ ഐആർടിസി വെബ്സൈറ്റ് വഴിയോ ആപ് വഴിയോ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂവെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 15 മുതൽ തത്കാൽ ബുക്കിങ്ങിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപിയും നിർബന്ധമാക്കും. ഇതോടെ റെയിൽവേയുടെ പിആർഎസ് കൗണ്ടറുകൾ വഴിയും അംഗീകൃത ഏജന്റുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കും. അംഗീകൃത ടിക്കറ്റിങ് ഏജന്റുമാർക്ക് എസി ക്ലാസുകൾക്ക് രാവിലെ 10 മുതൽ 10.30 വരെയും നോൺഎസി ക്ലാസുകൾക്ക് രാവിലെ 11 മുതൽ 11.30 വരെയും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമില്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു.