ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ 275 പേർ മരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം. വിമാനത്തിലെ യാത്രക്കാരായ മലയാളി നഴ്സ് രഞ്ജിത ഉൾപ്പെടെ 241 പേർ മരിച്ചു. പ്രദേശവാസികളായ മറ്റു 34 പേരും മരിച്ചു.
120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. 256 മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്കു കൈമാറി. മരിച്ചവരിൽ 6 പേരെ മാത്രമാണ് മുഖം നോക്കി തിരിച്ചറിയാനായത്. ശേഷിക്കുന്നവരെ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയാണ് തിരിച്ചറിഞ്ഞത്.
ജൂൺ 22നാണ് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു. ബിജെ മെഡിക്കൽ കോളജിന്റെ ഹോസ്റ്റലിന്റെ മുകളിലേക്കു വീണത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
