ന്യൂഡൽഹി : രാജ്യത്ത് നിലമ്പൂരിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന 4 നിയമസഭാ സീറ്റുകളിൽ 2 എണ്ണത്തിൽ ആംആദ്മി പാർട്ടിക്ക് വിജയം. ബിജെപിയും തൃണമൂൽ കോൺഗ്രസും ഓരോ സീറ്റ് വീതം നേടി.
ഗുജറാത്തിലെ വിസാവദാറിലെ തോൽവി ബിജെപിക്കു കനത്ത രാഷ്ട്രീയ തിരിച്ചടിയായി. ആംആദ്മി പാർട്ടി സ്ഥാനാർഥിയായ ഇറ്റാലിയ ഗോപാൽ 17,554 വോട്ടുകൾക്ക് ബിജെപിയിലെ ഭൂപേന്ദ്ര ഭയാനിയെ തോൽപിച്ചു. ഇവിടെ സിറ്റിങ് എംഎൽഎയായിരുന്ന ഭൂപേന്ദ്ര ഭയാനി എഎപിയിൽ നിന്നു രാജിവച്ച് ബിജെപിയിൽ ചേർന്നതാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കിയത്. ഭയാനിയുടെ ദയനീയ പരാജയം ബിജെപിക്കു നാണക്കേടായി.
ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ കാദി നിലനിർത്താനായത് ബിജെപിക്കു ആശ്വാസമായി. ബിജെപിയിലെ രാജേന്ദ്രകുമാർ കോൺഗ്രസിലെ രമേശ്ഭായി ഛാവ്ദയെ 39,452 വോട്ടുകൾക്കു പരാജയപ്പെടുത്തി.
പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലം എഎപി നിലനിർത്തി. എഎപി സ്ഥാനാർഥി സഞ്ജീവ് അറോറ 10,637 വോട്ടുകൾക്കു കോൺഗ്രസിലെ ഭരത് ഭൂഷണെ തോൽപിച്ചു. പശ്ചിമബംഗാളിൽ സിറ്റിങ് സീറ്റായ കാളിഗഞ്ച് തൃണമൂൽ കോൺഗ്രസും നിലനിർത്തി. 49,915 വോട്ടുകൾക്കാണ് തൃണമൂൽ സ്ഥാനാർഥി അലിഫ അഹമ്മദിന്റെ വിജയം.
