കാസർകോട്: തേങ്ങയിടാൻ പോയി കാണാതായ യുവാവിൻ്റെ ജഡം അഞ്ചു ദിവസം പഴകിയ നിലയിൽ ബൈക്കുഞ്ച തോട്ടിലെ വള്ളിപ്പടർപ്പിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ബദിയഡുക്ക പൊലീസ് കാസർകോട് ഫയർ ഫോഴ്സ്, മൊഗ്രാലിലെ ഫറൂഖ് എന്നിവരുടെ സഹായത്തോടെ ജഡം കരക്കെടുത്തു കാസർകോടു ജനറൽ ആശുപത്രി മോർച്ചറിയിലെത്തിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സ്വദേശിയും ബദിയഡുക്ക ബാഞ്ചത്തടുക്ക ഇക്കേരിയിലെ ഭാര്യ വീട്ടിൽ താമസക്കാരനും ആയ വി.വി.പ്രകാശ (41)ൻ്റെ മൃതദേഹമാണ് ഞായറാഴ്ച തോട്ടിൽ കണ്ടെത്തിയത്. കഴിഞ്ഞ പതിനെട്ടാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ നിന്നു ജോലിക്കു പോകുന്നു എന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു.ശക്തമായ മഴയെ തുടർന്ന് ഇക്കേരി പാലത്തിൽ നിന്ന് തോട്ടിലൂടെ ഒഴുകിപ്പോകുന്ന തേങ്ങ പ്രകാശൻ പിടിച്ചു കൊണ്ടു നിൽക്കുന്നത് നാട്ടുകാർ കണ്ടിരുന്നതായി പറയുന്നു. അപസ്മാരരോഗി കൂടിയായ പ്രകാശൻ കാൽവഴുതി കുത്തൊഴുക്കുണ്ടായിരുന്ന തോട്ടിൽ വീണതാകാമെന്നു സംശയിക്കുന്നു. വൈകിട്ട് വീട്ടിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്നു വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനെത്തുടർന്നു ബന്ധുക്കൾ ബദിയടുക്ക പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നാലുദിവസമായി വിവിധ സ്ഥലങ്ങളിലും തോട്ടിലും അന്വേഷണം തുടരുകയായിരുന്നു. ഞായറാഴ്ച ഉച്ചക്കു ഇക്കേരിയിൽ നിന്നു മൂന്നു കിലോമീറ്റർ താഴെ ബൈക്കുഞ്ച തോട്ടിലെ വള്ളിപ്പടർപ്പിൽ കുടുങ്ങിയ നിലയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞു ബദിയടുക്ക പോലീസ് കാസർകോട് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് ഫറൂഖിൻ്റെ സഹായത്തോടെ അഞ്ച് ദിവസം പഴക്കമുള്ള മുതദേഹം കരക്കെടുത്തു പൊലീസിനു കൈമാറുകയായിരുന്നു. ഫയർഫോഴ്സ് അംഗങ്ങളായ ഇ.പ്രസീദ്, എ. ജെ. അഭയ് സെൻ,ടി.വി. പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രകാശനു ഭാര്യയും രണ്ട് മക്കളും ഉണ്ട്.
