കൊല്ലം: കുളത്തൂപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ ആറ്റിൻ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് (45) മരിച്ചത്. വീടിനു സമീപത്തെ കാട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സാനുകുട്ടൻ ഭാര്യ രേണുകയെ (36) കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുന്ന സമയത്ത് സാനുകുട്ടനും രേണുകയും രേണുകയുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. മക്കൾ സ്കൂളിൽ പോയിരിക്കുകയായിരുന്നു. വഴക്കിനിടെ കത്രിക കൊണ്ട് സാനുകുട്ടൻ ഭാര്യയെ ആക്രമിച്ചു. കഴുത്തിലും പുറത്തും വയറിലുമായി ആഴത്തിൽ മുറിവേറ്റ രേണുക മരിച്ചു. തുടർന്ന് വീടിനു സമീപത്തെ വനമേഖലയിൽ ഇയാൾ ഒളിവിൽ പോയി. പിന്നാലെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. തിരച്ചിൽ തുടരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയ്ക്കു വിവാഹേതര ബന്ധങ്ങളുണ്ടെന്ന് സാനുകുട്ടൻ സംശയിച്ചിരുന്നുവെന്നാണ് വിവരം.
