ഉഡുപ്പി: അമിതഫോൺ ഉപയോഗം ആരോപിച്ച് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ബ്രഹ്മവാർ ഹൊസമത സ്വദേശി രേഖ (27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഗണേഷ് പൂജാരിയെ (42) പൊലീസ് അറസ്‌റ്റ് ചെയ്‌തു. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ഗണേഷ് ഫോൺ ഉപയോഗത്തെച്ചൊല്ലി ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പ്രകോപിതനായ ഗണേഷ് ഭാര്യയെ വെട്ടിക്കൊല്ലുകയുമായിരുന്നു. രേഖ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനു കൈമാറി. ഫോൺ ഉപയോഗത്തിന്റെ പേരിൽ ഇരുവരും പലപ്പോഴും വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. പരാതിയെത്തുടർന്ന് ഇയാളെ മുൻപ് പൊലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ചിരുന്നു. പെയിന്ററായി ജോലി ചെയ്തു വരികയായിരുന്നു ഗണേഷ്. ഇരുവർക്കും രണ്ടു മക്കൾ ഉണ്ട്. മരണപ്പെട്ട രേഖ ഒരു പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു. ശങ്കരനാരായണ പൊലീസ് അന്വേഷണം ആരംഭിച്ചു.
