ഗ്വാളിയാർ: ദാമ്പത്യം ബന്ധം നയിക്കുന്നവർ അന്യ സ്ത്രീ-പുരുഷന്മാരുമായി നടത്തുന്ന ചാറ്റുകൾ വിവാഹേതര ബന്ധത്തിന്റെ തെളിവായി സ്വീകരിക്കാമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. വാട്സാപ് ചാറ്റുകൾ തെളിവായി അംഗീകരിച്ച് ഭർത്താവിന് വിവാഹമോചനം അനുവദിച്ച കുടുംബ കോടതി വിധി ചോദ്യം ചെയ്ത് യുവതി സമർപ്പിച്ച ഹർജിയിലാണ് നിരീക്ഷണം.
2016ലാണ് ഇരുവരും വിവാഹിതരായത്. പിറ്റേവർഷം ഇവർക്ക് പെൺകുഞ്ഞ് പിറന്നു. 2018ലാണ് ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് വാട്സാപ് ചാറ്റുകൾ തെളിവായി നൽകി ഭർത്താവ് വിവാഹ മോചന ഹർജി സമർപ്പിച്ചത്. ഇതു അംഗീകരിച്ച കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചു. ഇതു ചോദ്യം ചെയ്താണ് ഭാര്യ ഹൈക്കോടതിയെ സമർപ്പിച്ചത്.
യുവതി അറിയാതെ മൊബൈൽ ഫോണിൽ പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്താണ് ഭർത്താവ് വാട്സാപ് ചാറ്റുകൾ ചോർത്തിയത്. തുടർന്ന് അഭിഭാഷകൻ മുഖേന ചാറ്റുകൾ കോടതിയിൽ ഹാജരാക്കി . എന്നാൽ നടപടി സ്വകാര്യതയുടെ ലംഘനമാണെന്നാണ് യുവതി കോടതിയിൽ വാദിച്ചത്. നിയമവിരുദ്ധമായ മാർഗത്തിലൂടെ ശേഖരിച്ച ചാറ്റുകൾ തെളിവായി അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ വാദങ്ങൾ തള്ളിയ കോടതി സ്വകാര്യത മൗലികാവകാശമാണെങ്കിലും അത് പരമമായ അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി. ഒപ്പം ഇതു തെളിവായി സ്വീകരിക്കാമെന്നും വ്യക്തമാക്കുകയായിരുന്നു.
