തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായി കേരളത്തില്‍ മഴ ശക്തമാകും. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി മാറി. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിന് മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത. ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് ഇന്നും കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് 19-ാം തീയതിവരെയും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലും ഇന്നു അവധി പ്രഖ്യാപിച്ചു.നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
