മംഗളൂരു: നന്തൂർ ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു. അഴീക്കോട് താഴെ കൊഴക്കോട്ടൂർ എംപി ഹൗസിൽ അബ്ദുൽ കബീറിന്റെ മകൻ മുഹമ്മദ് അമൽ (29) ആണ് മരിച്ചത്. തിങ്കളാഴ്ച അർദ്ധ രാത്രി 12 മണിയോടെയാണ് അപകടം. സുഹൃത്തിനൊപ്പം യാത്ര ചെയ്യവേ ദേശീയപാത നന്തൂർ തൊരേതോട്ടയിൽ വച്ച് അമിതവേഗതയിൽ എത്തിയ കാർ തെന്നിമാറി ഡിവൈഡറിൽ ഇടിച്ച് രണ്ടോ മൂന്നോ തവണ മറിഞ്ഞാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഫിസിയോതെറാപ്പി ബിരുദം പൂർത്തിയാക്കി ദേരളക്കട്ടെയിലെ യേനപ്പോയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു. അമലിന്റെ കൂടെ സഞ്ചരിച്ചിരുന്ന ആലപ്പുഴ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് നിസാര പരിക്കുണ്ട്. ഫർസാന നാസറിനെ ആശുപത്രിയിൽ പ്രവേശിച്ചു. കാർ റോഡിൽ മറിഞ്ഞതോടെ പിന്നാലെ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു റോഡിൽ മറിഞ്ഞു. ഇതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. കദ്രി ട്രാഫിക് പൊലീസ് കേസെടുത്തു. മൃതദേഹം ബന്ധുക്കൾ എത്തി നാട്ടിലേക്ക് കൊണ്ടുപോയി.
