മുംബൈ : വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള പോരാട്ടത്തിനു കൊളംബോ വേദിയാകും. ഒക്ടോബർ 5ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. നേരത്തേ ഇന്ത്യ വേദിയാകുന്ന ടൂർണമെന്റിൽ കളിക്കാനെത്തില്ലെന്ന് പാക്കിസ്താൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് നിഷ്പക്ഷ വേദിയിൽ മത്സരം നടത്താൻ ഐസിസി തീരുമാനിച്ചത്. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ടീമുകൾ തമ്മിൽ നടക്കുന്ന ആദ്യ മത്സരമാണിത്.
സെപ്റ്റംബർ 30നാണ് വനിത ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുക. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും.
പാക്കിസ്താന്റെ എല്ലാ മത്സരങ്ങളും കൊളംബോയിലാണ് നടക്കുക. ഫൈനൽ നവംബർ 2ന് ബെംഗളൂരുവിലും സെമിഫൈനൽ ഗുവാഹട്ടിയിലും നടക്കും. എന്നാൽ പാക്കിസ്താൻ ടീം യോഗ്യത നേടിയാൽ ഫൈനൽ, സെമിഫൈനൽ മത്സരങ്ങൾ കൊളംബോയിലേക്കു മാറ്റും. ഇന്ദോർ, വിശാഖപട്ടണം നഗരങ്ങളും വനിത ലോകകപ്പിനു വേദിയാകും.
