സ്ഥിതിവിവര കണക്കും നുണയോ?

സത്യം ബ്രൂയാദ്, പ്രിയം ബ്രൂയാത്

ന ബ്രൂയാത് സത്യമപ്രിയം

ശ്രീകൃഷ്ണന്‍ യുധിഷ്ഠിരനോട് ഉപദേശിച്ചത് (മഹാഭാരതം: ദ്രോണപര്‍വ്വം)

സത്യം പറയണം; എന്നാല്‍ പ്രിയംകരമായ സത്യമേ പറയാന്‍ പാടുള്ളൂ. അപ്രിയമായ സത്യം പറയരുത്. പ്രിയംകരമാണെങ്കില്‍, തനിക്ക് ഗുണകരമാണെങ്കില്‍ അസത്യം പറയാം.- ലോകമാന്യതിലകന്‍ ഗീതാ രഹസ്യത്തില്‍ വിശദീകരിച്ചത്.

നുണ രണ്ട് തരം. ഒന്ന് സാധാരണ നുണ തന്നെ. അസത്യം എന്ന് സംസ്‌കൃതം. രണ്ടാമത്തേത് സ്ഥിതി വിവരക്കണക്ക്. ഇത് സംബന്ധിച്ച് സംശയം തോന്നുന്നവര്‍ ഐക്യരാഷ്ട്രസഭയുടെ ലോക ജനസംഖ്യ റിപ്പോര്‍ട്ട് എന്ന വാര്‍ത്ത വായിക്കുക. (മാതൃഭൂമി 11.6.25)

ഇന്ത്യയിലെ ജനസംഖ്യ 146 കോടി. ഇക്കൊല്ലം അതായത് 2025ല്‍ 146 കോടി കടക്കും എന്നാണ് യുണൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. 2025ലെ ലോക ജനസംഖ്യാ റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതാ: ഒന്നാം സ്ഥാനത്താണ് ഇന്ത്യ. തൊട്ടുപിന്നില്‍ ചൈന. 141 കോടി. ഇത്രയും കാലം ചൈനക്ക് ഉണ്ടായിരുന്ന ഒന്നാം സ്ഥാനം നഷ്ടമായി. 2023 ല്‍ തന്നെ ഇന്ത്യ മുന്നിലെത്തിയിരുന്നു. അക്കാര്യം കണക്കെടുപ്പിന്റെ ചുമതല വഹിക്കുന്ന ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുന്നത് ഇപ്പോഴാണ്. വൈകാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. രണ്ടു കൊല്ലക്കാലം രഹസ്യമാക്കി വെച്ചതിനുള്ള കാരണം ഐക്യരാഷ്ട്രസഭയ്ക്ക് മാത്രമറിയുന്ന (അങ്ങനെയാണല്ലോ പറയേണ്ടത്) പരമരഹസ്യം.

പക്ഷേ ഒരു സംശയം: പതിറ്റാണ്ട് കൂടുമ്പോള്‍, സെന്‍സസ് എന്ന പേരില്‍ ജനസംഖ്യാ കണക്കെടുക്കുന്ന പതിവുണ്ടായിരുന്ന ഇന്ത്യയില്‍ 2011നു ശേഷം കണക്കെടുപ്പ് നടന്നിട്ടില്ല. 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കോവിഡ് എന്ന മഹാമാരി കാരണം മാറ്റിവെച്ചു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 246 പ്രകാരം സെന്‍സസ് കേന്ദ്ര വിഷയമാണ്. 1948ലെ സെന്‍സസ് ആക്ട് അനുശാസിക്കുന്നത് കണക്കെടുപ്പില്‍ കിട്ടുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം എന്നാണ്. കണക്കെടുക്കാം; കണക്ക് പറയരുത്.

അടുത്ത സെന്‍സസില്‍ ജാതി കണക്കും എടുക്കണം, എന്നും വേണ്ട എന്നും ഉള്ള തര്‍ക്ക വിതര്‍ക്കങ്ങള്‍ കൊടുമ്പിരികൊള്ളുന്നു. 1981 ലെ സെന്‍സസില്‍ ജാതി തിരിച്ചുള്ള കണക്കെടുത്തിട്ടുണ്ടത്രെ. ഇന്ത്യയില്‍ ആദ്യത്തെ ജാതി സെന്‍സസ് 1881ല്‍ നടന്നു. അക്കാലത്ത് ഇന്ത്യയിലെ സെന്‍സസ് കമ്മീഷണര്‍ ഡബ്ല്യു സി പ്ലോഡര്‍ ആയിരുന്നു. തുടര്‍ന്നുള്ള സെന്‍സസുകളിലും (പത്താണ്ട് കൂടുമ്പോള്‍) ജാതിക്കണക്കെടുത്തിരുന്നു. എന്നാല്‍ റിപ്പബ്ലിക്കായ ശേഷം നടന്ന സെന്‍സസില്‍-1951ല്‍-ജാതി വിവരങ്ങള്‍ അന്വേഷിക്കുകയുണ്ടായില്ല. 2001 വരെ ഇതേ രീതി തുടര്‍ന്നു. 2011ല്‍ സാമൂഹിക സാമ്പത്തിക ജാതി കണക്കുകളും ശേഖരിച്ചിരുന്നുവെങ്കിലും അതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. രഹസ്യമാക്കി വെക്കണം എന്നാണല്ലോ നിയമം. (1948ലെ സെന്‍സസ് ആക്ട്)

അടുത്തു നടക്കാന്‍ പോകുന്നത് ജാതി സെന്‍സസ് ആയിരിക്കണം എന്ന ആവശ്യം അംഗീകരിക്കുമോ എന്നത് കാണാന്‍ ഇരിക്കുന്നതേയുള്ളൂ.

ജാതി സെന്‍സസില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറണം എന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ആവശ്യപ്പെടുന്നു. ജാതി സെന്‍സസ്, സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്കിടയാക്കും എന്ന് സൊസൈറ്റിയുടെ നൂറ്റിപ്പതിനൊന്നാമത് ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാകും അത് എന്നും. ജാതിസ്പര്‍ദ്ദയും വര്‍ഗീയതയും വളര്‍ത്തും. വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും യോഗ്യതയില്‍ വെള്ളം ചേര്‍ക്കും. ഇങ്ങനെ പലതുണ്ട് ജാതി സെന്‍സസിനെതിരെ എന്‍എസ്എസിന് പറയാന്‍.

യുഎന്‍ റിപ്പോര്‍ട്ടിലേക്ക് പോകാം: ജനസംഖ്യാ കണക്കില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനയെ ഇന്ത്യ കവച്ചു വെക്കും (ഇപ്പോള്‍ത്തന്നെ മറികടന്നു കഴിഞ്ഞു) എന്നാണല്ലോ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ പറയുന്ന മറ്റു ചില കണക്കുകള്‍ 2025ല്‍ ഇന്ത്യയിലെ ജനങ്ങളുടെ 20ശതമാനം യുവാക്കളായിരിക്കും. 68% പേരും തൊഴിലെടുക്കാന്‍ ശേഷിയുള്ളവരായിരിക്കും. ഇന്ത്യക്കാരുടെ പ്രത്യുല്‍പാദനശേഷി കുറഞ്ഞുകൊണ്ടിരിക്കുന്നു. ശരാശരി ഒരു വനിതയ്ക്ക് 2.1 സന്താനങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിയും എന്ന കണക്കില്‍ നിന്ന് 1.9 ആയി കുറഞ്ഞു. ഇത് പഴയ പടിയിലെത്തണം. ഇപ്പോള്‍ ഇന്ത്യയില്‍ ഓരോ സ്ത്രീക്കും രണ്ടു കുട്ടികളാണുള്ളത്. വിദ്യാഭ്യാസ-ആരോഗ്യ പുരോഗതി ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് യു എന്‍ എഫ് പി എ പ്രതിനിധി ആന്‍ഡ്രിയ എം വോഴ്നര്‍ പറയുന്നു.

ഇപ്പോള്‍, ഒരു സ്ത്രീക്ക് രണ്ടു കുട്ടികള്‍ മാത്രമോ? എവിടെ നിന്ന് കിട്ടി ഈ വിവരം? നാം രണ്ട്; നമുക്ക് രണ്ട്. ഒന്നായാല്‍ പോര, രണ്ടായാല്‍ പോരെ? മൂന്നായാല്‍ പോരും-ഇതെല്ലാം കേള്‍ക്കാന്‍ ഇമ്പമുള്ള ആദര്‍ശങ്ങള്‍. പക്ഷേ, യാഥാര്‍ത്ഥ്യം ഇതില്‍ നിന്നും എത്ര അകലെ?

ഇത് ഒരു ഭാഗത്ത്. എങ്കിലും യു എന്‍ റിപ്പോര്‍ട്ട് മുമ്പില്‍വെച്ച് കൊണ്ട് ചോദിക്കട്ടെ: ഈ വിവരങ്ങള്‍ എവിടെ നിന്ന് കിട്ടി? 2011 ശേഷം സെന്‍സസ് നടന്നിട്ടില്ലല്ലോ. 2025ല്‍ 146 കോടി എന്ന് കണക്ക് യു എന്‍ ജനസംഖ്യ വിദഗ്ധര്‍ ദിവ്യദൃഷ്ടിയും ദിവ്യജ്ഞാനവും കൊണ്ട് നിര്‍ണയിച്ചതോ? കവടിക്രിയ കൊണ്ട് കണ്ടുപിടിച്ചതോ?

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page