കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ പ്രതിചേർത്ത 2 പൊലീസ് ഉദ്യോഗസ്ഥർ ഒളിവിൽ. കോഴിക്കോട് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ. ഷൈജിത്ത്, സനിത്ത് എന്നിവരാണ് ഒളിവിൽ പോയത്. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അന്വേഷണ സംഘം ഇവരുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് അറസ്റ്റിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഇവർ മുങ്ങിയത്. നേരത്തേ കേസിൽ പ്രതി ചേർത്തതിനു പിന്നാലെ ഇവരെ സസ്പെൻഡ് ചെയ്തിരുന്നു.
മലാപ്പറമ്പിൽ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തിയെന്ന കേസാണിത്. കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി 2 പൊലീസുകാരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ബിന്ദുവുമായി ഇരുവരും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. പെൺവാണിഭ കേന്ദ്രത്തിലെ നിത്യ സന്ദർശകരായിരുന്നു ഇവരെന്നും കണ്ടെത്തിയതോടെയാണ് പ്രതിചേർത്തത്. 6 സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് കേസിൽ അറസ്റ്റിലായത്.
