മുംബൈ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ ബന്ധുവായ യുവതി അറസ്റ്റിലായി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെയാണ് പൊലീസ് മുംബൈയിൽ നിന്ന് പിടികൂടിയത്. ദുബായിൽ നിന്ന് മുംബൈയിൽ വിമാനം ഇറങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്. നേരത്തേ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ലിവിയയെ ഇന്ന് തൃശൂരിൽ എത്തിക്കും.
കേസിൽ ഒന്നാം പ്രതി നാരായണദാസ് നേരത്തേ പിടിയിലായിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്.
2023 ഫെബ്രുവരി 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്നു എൽഎസ്ഡി സ്റ്റാമ്പെന്നു സംശയിക്കുന്ന വസ്തുക്കൾ കണ്ടെടുത്തത്. തുടർന്ന് 72 ദിവസം ജയിലിൽ കഴിഞ്ഞു. എന്നാൽ രാസപരിശോധനയിൽ പിടിച്ചെടുത്തത് ലഹരിവസ്തുക്കളല്ലെന്ന് കണ്ടെത്തിയതോടെ ഷീലയെ ഹൈക്കോടതി പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയായ ലിവിയയുടെ സുഹൃത്തായ ദാസ് ഇവരെ മനപൂർവം കുടുക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
ലിവിയയുടെ അറസ്റ്റിൽ സന്തോഷമുണ്ടെന്നും തന്റെ മരുമകൾക്കും കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഷീല സണ്ണി പ്രതികരിച്ചു.
