അഹമ്മദാബാദ്: വിമാന ദുരന്തത്തിൽ 265 പേരുടെ മരണം സ്ഥിരീകരിച്ചു. 265 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ കനൻ ദേശായിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരണസംഖ്യ 290 കടന്നതായി ചില വിദേശ മാധ്യമങ്ങൾ പൊലീസിൽ നിന്ന് ലഭിച്ച കണക്കനുസരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ 241 പേരും മരിച്ചതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. ബാക്കിയുള്ള 24 പേർ വിമാനം തകർന്നുവീണ ബിജെ മെഡിക്കൽ കോളജിലും പരിസര പ്രദേശങ്ങളിലും ഉള്ളവരാണ്. മെഘാനിനഗർ സിവിൽ ആശുപത്രി ഒപ്പം റസിഡൻഷ്യൽ കോട്ടേഴ്സുകളും ഹോസ്റ്റലുമാണ് ഇവിടെ ഉണ്ടായിരുന്നത്. കോളജിലെ മെസ്സിൽ നൂറോളം കുട്ടികൾ ഉച്ചഭക്ഷണത്തിനായി ഒത്തു കൂടിയ സമയത്താണ് വിമാനം തകർന്നു വീണത്. ഒട്ടേറെ പേർ പരുക്കേറ്റ് ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സിഎൻഎൻ ഉൾപ്പെടെ വിദേശ മാധ്യമങ്ങൾ മരണസംഖ്യ 290 കടന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. അതിനിടെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പിൻഭാഗത്തെ ബ്ലാക്ക് ബോക്സാണ് കണ്ടെത്തിയതെന്നും രണ്ടാമത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ നടക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലണ്ടനിലെ ഗാറ്റ്വിക്കിലേക്കുള്ള വിമാനം അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നാണ് പുറപ്പെട്ടത്. പറന്നുയർന്ന ഉടൻ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിനു മുകളിൽ തകർന്നു വീണ് കത്തുകയായിരുന്നു.
