ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്കു അധികചാർജ് ഈടാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ധനമന്ത്രാലയം. 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്കു മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം. പൊതുജനങ്ങളിൽ അനാവശ്യ ആശയക്കുഴപ്പവും ഭീതിയും സൃഷ്ടിക്കാൻ ഇത്തരം വ്യാജ പ്രചാരണങ്ങൾ കാരണമാകും. യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസർക്കാർ നയമെന്നും മന്ത്രാലയം വ്യക്തമാക്കി.ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികൾ ബാങ്കുകൾക്കും യുപിഐ സേവനദാതാക്കൾക്കും നെറ്റ് വർക്ക് ദാതാക്കൾക്കും നൽകേണ്ട തുകയാണ് എംഡിആർ. 2020 മുതൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കുന്നില്ല.
