അഹമ്മദാബാദ്: വിമാനദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരൻ രമേശ് വിശ്വാസ് കുമാർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. 11 എ സീറ്റിലാണ് രമേശ് യാത്ര ചെയ്തിരുന്നത്. സഹോദരനൊപ്പം ലണ്ടനിലേക്കു പോകുകയായിരുന്നു രമേശ്. എന്നാൽ സഹോദരനെ കണ്ടെത്താനായിട്ടില്ല. 30 സെക്കൻഡിനുള്ളിൽ വിമാനം തകർന്നെന്നും പുറത്തേക്കു തെറിച്ചു വീണതും ചുറ്റും മൃതദേഹങ്ങളായിരുന്നെന്നും രമേശ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വിമാനത്തിലെ 242 പേരും കൊല്ലപ്പെട്ടതായാണ് നേരത്തേ പുറത്തു വന്ന റിപ്പോർട്ട്.
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു. സമീപത്തെ ബിജെ മെഡിക്കൽ കോളജിന്റെ മെസിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. അതിനിടെ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.
