അഹമ്മദാബാദ്: വിമാനദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി റിപ്പോർട്ട്. അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 232 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും 7 പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും ഇതിൽ ഉൾപ്പെടുന്നു.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയും മരിച്ചവരിൽ ഉൾപ്പെടുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു. അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളജിന്റെ മെസിന് മുകളിലേക്കാണ് വിമാനം തകർന്നു വീണതെന്നാണ് വിവരം. ഇവിടെ ഭക്ഷണം കഴിക്കാൻ ഒത്തുകൂടിയിരുന്ന അൻപതോളം വിദ്യാർഥികൾക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
