തിരുവനന്തപുരം: കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിന്റെ തിരോധാനത്തിൽ ഭാര്യക്കും കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണവുമായി രഞ്ജുവിന്റെ കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തി. രഞ്ജുവിനെ കാണാതായി 7 ദിവസം പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് വെളിപ്പെടുത്തൽ.മേയ് 4നാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശി രഞ്ജു ജോണിനെ തിരുവനന്തപുരത്തു നിന്ന് കാണാതായത്. ആലപ്പുഴയിലെ പരിപാടിക്കു ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്. അവസാനം പരിപാടി കഴിഞ്ഞു പോയപ്പോൾ ഭാര്യവീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ രഞ്ജു ഭാര്യാവീട്ടിൽ എത്തിയില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു.രഞ്ജുവുമായി പ്രശ്നങ്ങളില്ലെന്ന ഭാര്യയുടേയും കുടുംബത്തിന്റേയും വാദം തെറ്റാണെന്ന് രഞ്ജുവിന്റെ കുടുംബവും ആരോപിക്കുന്നു. രഞ്ജുവും ഭാര്യാവീട്ടുകാരുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. ഭാര്യാവീട്ടുകാർ ശാരീരികമായും മാനസികമായും രഞ്ജുവിനെ പീഡിപ്പിച്ചിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് വച്ച് വരെ രഞ്ജുവിനെ ഇവർ മർദിച്ചിട്ടുണ്ട്. പേടി കൊണ്ട് 6 മാസമായി രഞ്ജു ഭാര്യാവീട്ടിലേക്കു പോകാറില്ല. ഒടുവിൽ ഇവിടേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതാകുന്നത്. ഇതിനു പിന്നിൽ ഭാര്യയും ഭാര്യാവീട്ടുകാരാണെന്നും കുടുംബം ആരോപിക്കുന്നു.ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള കലാകാരനാണ് രഞ്ജു ജോൺ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9544406691 എന്ന നമ്പറിലോ നെയ്യാറ്റിൻകര, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.
