മംഗളൂരു: കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്ന് ചാടി രക്ഷപ്പെട്ട 18 പേരെ മംഗളൂരുവിത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള ആറ് പേരെ എ ജെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസാരപരിക്കുകളായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി ഹോട്ടലിലേക്ക് മാറ്റി. ചൈനയില്‍ നിന്ന് എട്ട് പേര്‍, തായ്‌വാനില്‍ നിന്ന് നാല് പേര്‍, ബര്‍മ്മയില്‍ നിന്ന് നാല് പേര്‍, ഇന്‍ഡോനേഷ്യയില്‍ നിന്നുമുള്ള രണ്ട് പേരുമാണ് മംഗളൂരുവിൽ എത്തിയത്. ചൈന സ്വദേശികളായ ലൂ യെൻലി, സൂ ഫാബിനോ, ഗുവോ ലലിനോ, തായ് വാൻ സ്വദേശി സോനിറ്റുൽ ഹസൈനി, മ്യാൻമർ സ്വദേശികളായ തെയ്ൻലി താഹട്ടെ, കൈ സാഹട്ടു എന്നിവരാണ് ആശുപത്രിയിലുള്ളത്. രക്ഷപ്പെട്ടവർ മംഗളൂരുവിൽ എത്തും എന്ന് വിവരം ലഭിച്ചതോടെ നാവികസേന എല്ലാ സൗകര്യവും തുറമുഖത്ത് ഒരുക്കിയിരുന്നു. മൂന്ന് ആംബുലൻസുകളും വൈദ്യ സംഘവും കാത്തുനിന്നു. ആശുപത്രിയിൽ ഡോക്ടർമാരുടെ സംഘവും തയ്യാറായി നിന്നു.
അതേസമയം അപകടത്തില്‍പ്പെട്ട വാന്‍ ഹായ് ചരക്കുകപ്പല്‍ കത്തിയമര്‍ന്നു കൊണ്ടിരിക്കുകയാണ്. അപ്രായോഗികത കണക്കിലെടുത്ത് തീയണക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ കാണാതായ നാല് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരും. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ കണ്ടെയ്‌നറുകള്‍ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
