തൃശൂർ: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചതിന് കുപ്രസിദ്ധ ഗുണ്ട മതിലകം സ്വദേശി ജിഷ്ണു അറസ്റ്റിൽ. 9 ക്രിമിനൽ കേസുകളിലെ പ്രതിയായ ജിഷ്ണു ഒരു വർഷത്തേക്ക് തൃശൂർ റവന്യു ജില്ലയിൽ പ്രവേശിക്കരുതെന്ന ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയതോടെയാണ് നടപടി. ഏപ്രിൽ 3,4 തീയതികളിൽ മതിലകത്തുള്ള വീട്ടിലും പരിസരത്തും കൊടുങ്ങല്ലൂരിലും പ്രവേശിച്ച് കാപ്പ ഉത്തരവ് ലംഘിച്ചതിനു എറണാകുളം ജില്ലയിലെ മുപ്പത്തടത്ത് നിന്നാണ് ജിഷ്ണുവിനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മതിലകം, നെടുപുഴ, മണ്ണൂത്തി, ആലപ്പുഴ, ആർത്തുങ്കൽ പൊലീസ് സ്റ്റേഷനുകളിലായി 9 കേസുകളാണുള്ളത്. ഓരോ കവർച്ച കേസും 2 വധശ്രമക്കേസും 2 അടിപിടികേസും 3 തട്ടിപ്പുകേസും ലഹരിമരുന്ന് വിൽപനയ്ക്കു ഒരു കേസും ഇതിൽ ഉൾപ്പെടുന്നു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ജിഷ്ണു ഉത്തരവ് മറികടന്ന് തൃശൂരിൽ എത്തിയതായി കണ്ടെത്തിയത്. തുടർന്ന് മതിലകം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
