ചില വിദ്യാലയ വിശേഷങ്ങള്‍

ഈ കുട്ടികള്‍ സ്‌കൂളിലേക്കല്ലേ പോകുന്നത്? ഇവരുടെ ആരുടെയും മുതുകത്ത് പുസ്തകച്ചുമട് കാണുന്നില്ലല്ലോ. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടില്ല എന്നുണ്ടോ? എല്ലാം ‘റെഡി’യായി; വിതരണം നടന്നു കഴിഞ്ഞു എന്ന് വിദ്യാഭ്യാസമന്ത്രി പ്രസ്താവിച്ചിരുന്നല്ലോ. എന്നിട്ട്?
സംശയിക്കേണ്ട, പുസ്തകങ്ങളെല്ലാം എത്തിക്കേണ്ടിടങ്ങളില്‍ എത്തിച്ചിട്ടുണ്ട്. എന്നിട്ടും കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നത് വെറും കയ്യോടെയാണല്ലോ.
ഇതാ അതിനുള്ള മറുപടി: ഇക്കൊല്ലം സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച പാഠപുസ്തക പഠനം ഉണ്ടാവുകയില്ല. പുസ്തകം തൊടുകയേ വേണ്ട. എങ്കില്‍ എന്തിനാണ് സ്‌കൂളില്‍ പോകുന്നത്? അവിടെ കയ്യുംകെട്ടി വെറുതെയിരിക്കാനോ? അല്ല, പഠിക്കാനുണ്ടാകും. പാഠപുസ്തകങ്ങളല്ല, സന്മാര്‍ഗ പാഠങ്ങള്‍. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചത്. ജൂണ്‍ രണ്ടിന് പതിവുപോലെ ‘സ്‌കൂള്‍ പ്രവേശനോത്സവം’. തുടര്‍ന്ന് ‘സന്മാര്‍ഗ പാഠങ്ങള്‍’. നല്ല വഴി.
ഒന്നാം പാഠം: ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്. എന്തെല്ലാമാണ് ലഹരിപദാര്‍ത്ഥങ്ങള്‍? അവ പാടെ വര്‍ജിക്കണം; ഉപയോഗിക്കാന്‍ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ട്? അതിന്റെ ദൂഷ്യഫലങ്ങള്‍ എന്തൊക്കെ? അത് ഉപയോഗിക്കുന്നവനെ-അവളെ പാടെ മാറ്റിമറിക്കും; അവന്‍/അവള്‍ അല്ലാതാക്കും-ആജീവനാന്തം ഒഴിയാബാധ!
ഒരു ദിവസം കൊണ്ടൊന്നും തീരുന്നതല്ല അത്. ലഹരിപദാര്‍ത്ഥങ്ങള്‍ പലതുണ്ട്. പുകയിലപ്പൊടി നിറച്ച ബീഡിയും സിഗരറ്റും ചുരുട്ടും- ഇതെല്ലാം പഴയ ഇനങ്ങള്‍. ഇപ്പോള്‍ പുതിയ പല വകകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഞ്ചാവ് പണ്ടേയുണ്ട്. ഇപ്പോള്‍ പുതിയ ഒരിനം അവതരിച്ചിട്ടുണ്ട്. എംഡിഎംഎ മറുനാടന്‍ ചരക്കാണ്. ആ പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. 1985ലെ എന്‍ഡിപിഎസ് ആക്ട് (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട്) പ്രകാരം ഉല്‍പാദിപ്പിക്കാനും കൈവശം വയ്ക്കാനും ഉപയോഗിക്കാനും വില്‍ക്കാനും വിനിമയം ചെയ്യാനും പാടില്ലാത്ത പദാര്‍ത്ഥമാണത്. ഒരു രാസ സങ്കരം. ആസ്ട്രേലിയയിലും യുഎസിലും നിയമവിധേയമാണത്രേ. ഇന്ത്യയിലേക്ക് വന്‍പ്രവാഹമാണത്. ഫോറിന്‍ ചരക്കുകളോട് വല്ലാത്ത പ്രതിപത്തി. ഉപയോഗിക്കുന്നയാളിന്റെ പ്രകൃതിയും ആകൃതിയും മാറും എന്നാണ് എംഡിഎംഎയെ കുറിച്ച് പറഞ്ഞ് കേള്‍ക്കുന്നത്. ഹൈബ്രിഡ് കഞ്ചാവ് തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നു. ലഹരി പദാര്‍ത്ഥങ്ങളുടെ ഇടപാടുകാരെ പിടികൂടിയതിന്റെ കണക്ക്-അളവും മൂല്യവും അടക്കം-ദിവസേന വാര്‍ത്തയാകാറുണ്ട.് കടുത്ത ശിക്ഷ ഇടപാടുകാര്‍ക്ക് ലഭിക്കുന്നില്ല. ശിക്ഷാഭയമാണല്ലോ കുറ്റകൃത്യങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. പിടിച്ചതിന്റെ തൂക്കം അനുസരിച്ചാണ് ശിക്ഷ. ജാമ്യത്തിനു സാധ്യതയുണ്ട്. കൈവശം വെച്ച കഞ്ചാവിന്റെ അളവ് ഒരു കിലോഗ്രാമില്‍ കുറവാണെങ്കില്‍ സ്റ്റേഷന്‍ ജാമ്യം. ഒരു വര്‍ഷത്തെ തടവും 10,000 രൂപ പിഴയും. കേരളത്തില്‍ ലഹരി കേസുകളുടെ കണക്ക് 6-4-2025ലെ മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്: മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്തത് 10,495. ഏഴു കോടി 9 ലക്ഷം രൂപയുടെ ലഹരിപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. എക്സൈസ് വകുപ്പിന്റെ പരിശോധനയില്‍ 1686 അബ്കാരി കേസുകള്‍, 1313 മയക്കുമരുന്ന് കേസും. പുകയില കേസുകളുടെ എണ്ണം 7483. എംഡിഎംഎ പിടിച്ചെടുത്തത് 566.08 ഗ്രാം. ഹെറോയിന്‍, മെത്താഫെറ്റമിന്‍, ഹഷിഷ്, ഹഷീഷ് ഓയില്‍, ബ്രൗണ്‍ഷുഗര്‍, നൈട്രോ സെഫാം ഗുളിക, കഞ്ചാവിന്റെ വകഭേദങ്ങള്‍, ഭാംഗ്-ഇത്യാദികളുടെ കണക്കും റിപ്പോര്‍ട്ടിലുണ്ട്.
1975 റിലീസ് ചെയ്ത ഒരു സിനിമയുണ്ട്. ‘കൊട്ടാരം വില്‍ക്കാനുണ്ട്’. ജഗതി എന്‍.കെ ആചാരി തിരക്കഥയും സംഭാഷണവും എഴുതിയ സിനിമ. ഗാനരചന: വയലാര്‍. അതില്‍ ഒരു ഗാനം: അതില്‍ ഒരു ഗാനം: വിസ്‌കി കുടിക്കാന്‍ വെള്ളിക്കിണ്ടി, ഫിഷ് കറി വിളമ്പാന്‍ സ്വര്‍ണ്ണക്കരണ്ടി, സാനിറ്റജന്‍ കൊണ്ട് ചപ്പാത്തി-എന്നിങ്ങനെ. കൊട്ടാരത്തിലെ ലഹരി വിശേഷങ്ങള്‍. വിദ്യാഭ്യാസ വര്‍ഷം തുടങ്ങുമ്പോള്‍ തന്നെ പാഠപുസ്തകങ്ങള്‍ മാറ്റിവെച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലായില്ലേ? നമ്മുടെ പാരമ്പര്യവും. വിവിധ സംഘടനകള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ, തിരുവാതിരക്കളി, പൂരക്കളി-എല്ലാം ലഹരി വിരുദ്ധ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട്. നമ്മുടെ വിദ്യാര്‍ഥികള്‍ക്കും പാടിക്കളിക്കാം.
ക്ലാസില്‍ ലഹരി വിരുദ്ധ പാഠങ്ങള്‍ അവസാനിച്ചാല്‍, ബോധവല്‍ക്കരണം പൂര്‍ത്തിയായാല്‍ അടുത്തത്-വാഹന ഉപയോഗം എങ്ങനെ വേണമെന്ന് സംബന്ധിച്ച്. ഉപയോഗമല്ല, ദുരുപയോഗം. കുറഞ്ഞ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന്. ഏതൊക്കെ വാഹനങ്ങള്‍ ഏത് പ്രായത്തില്‍ ഉപയോഗിക്കാം? ഗതാഗത നിയമങ്ങളും. അക്രമവാസന വിദ്യാര്‍ഥികള്‍ക്ക് നന്നല്ല; പാടെ വര്‍ജ്ജിക്കണം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും. പൊതുമുതല്‍ നശിപ്പിക്കരുത്, ആരോഗ്യ പരിപാലനം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ അച്ചടക്കം, സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം-തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണം.
ഇതു സംബന്ധിച്ച് മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ട് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ തുറന്നാല്‍ ആദ്യത്തെ രണ്ട് ദിവസത്തെ ശില്‍പശാല അധ്യാപകര്‍ക്ക്. അവരാണല്ലോ മേല്‍നോട്ടക്കാര്‍.
ഇങ്ങനെ വിദ്യാഭ്യാസ വര്‍ഷം തുടങ്ങുന്നത് തന്നെ ബഹുവിധ വിശേഷങ്ങളോടെ. എല്ലാം പുതുമയുള്ളത്. നല്ലത്. പക്ഷേ ആരംഭ ശൂരത്വം എന്ന് പറയാന്‍ ഇടയാകരുത് എന്നേ പറയാനുള്ളൂ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page