മംഗളൂരു: കര്‍ണാടകയിലെ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതക കേസ് ഇനി ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് കൈമാറി. കുറ്റകൃത്യത്തിന്റെ ഗൗരവവും ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് എൻഐഎ അന്വേഷണം ആവശ്യമാണെന്ന് കണ്ടെത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.
അന്വേഷണം നടത്താനുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രലായത്തിൽനിന്നും ലഭിച്ചെന്നും കേസ് റജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
മെയ് ഒന്നിന് മംഗളൂരുവിലെ ബാജ്‌പെയിലെ കിന്നിപദാവു എന്ന സ്ഥലത്തുവച്ചാണ് രാത്രി ഷെട്ടിയുടെ കൊലപാതകം നടന്നത്. കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തുകയും സുഹാസിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു. പലതവണ വെട്ടി പരിക്കേൽപ്പിച്ചു. സമീപത്തുള്ള ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ഇതുവരെ 16 പേരാണ് പിടിയിലായത്. സൂറത്‌കലിൽ മുഹമ്മദ് ഫാസിൽ എന്ന യുവാവിനെ തുണിക്കടയിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി. ഈ കേസിൽ ജാമ്യത്തിലായിരുന്നു സുഹാസ്.
