നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി കർഷകന് ദാരുണാന്ത്യം. ജോയ് ആന്റണി(60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8നാണ് സംഭവം. ഗൂഡല്ലൂരിൽ നിന്നും വീട്ടിലേയ്ക്ക് സാധനങ്ങൾ വാങ്ങി വരുന്നതിനിടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. വീടിനു 100 മീറ്റർ മാത്രം അകലെയുള്ള കാപ്പിത്തോട്ടത്തിൽ വച്ചാണ് ആക്രമണം ഉണ്ടായത്. കാട്ടാന ജോയിയെ ചവിട്ടി കൊല്ലുകയായിരുന്നു. ജോയിയുടെ നിലവിളി കേട്ട് നാട്ടുകാരെത്തി ആനയെ തുരത്തി. തുടർന്ന് ജോയിയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുൻപേ മരിച്ചു.ഭാര്യ: ശോഷാമ്മ, മക്കൾ: അലൻ, അലീന. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. നേരത്തേ വീടിന്റെ ടെറസിനു മുകളിൽ കാട്ടാന അകപ്പെട്ടതു പോലെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സുധീർ ജി. നായരുടെ നേതൃത്വത്തിൽ വനപാലക സംഘം കാട്ടാനയ്ക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
