ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതി തഹാവൂർ റാണെയ്ക്ക് കുടുംബത്തെ ഫോണിൽ ബന്ധപ്പെടാൻ ഡൽഹി പാട്യാല ഹൗസ് കോടതി അനുമതി നൽകി. ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ഒറ്റത്തവണ കോൾ ചെയ്യുന്നതിനാണ് അനുമതി. കഴിഞ്ഞ മാസമാണ് കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെടാൻ അനുമതി തേടി റാണ കോടതിയെ സമീപിച്ചത്. ഭാവിയിലും ഫോൺ ചെയ്യുന്നതിനു അനുമതി നൽകുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. ഒപ്പം റാണെയുടെ ആരോഗ്യ വിവരങ്ങളും കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചു. 2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ 170-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്താൻ വംശജനും കനേഡിയൻ പൌരനുമായ റാണ ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ സജീവ പ്രവർത്തകനാണ്. ആക്രമണം ആസൂത്രണം ചെയ്ത ഡേവിഡ് കോൾമാൻ ഹെഡ് ലിക്കു വേണ്ട സഹായങ്ങൾ ചെയ്തതു റാണയാണെന്നു കണ്ടെത്തിയിരുന്നു. 5 വർഷത്തോളം നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ഏപ്രിലിലാണ് റാണയെ യുഎസിൽ നിന്നു ഇന്ത്യയിലെത്തിച്ചത്.
