മലപ്പുറം: നിലമ്പൂർ വഴിക്കടവ് വെള്ളക്കട്ടയിൽ കാട്ടുപന്നിക്കായി വെച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥി അനന്തു വിജയൻ (ജിത്തു-15) ആണ് മരിച്ചത്. ഷാനു വിജയൻ, യദു കൃഷ്ണൻ എന്നിവർക്ക് പരുക്കേറ്റു. ഇതിൽ ഷാനുവിന്റെ നില ഗുരുതരമാണ്. ഫുട്ബോൾ കളിക്കു ശേഷം മീൻ പിടിക്കാൻ പോയ 5 വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപെട്ടത്. ഒരു സ്വകാര്യവ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ചിരുന്ന പന്നിക്കെണിയിൽ നിന്ന് ഇവരിൽ 4 പേർക്ക് ഷോക്കേൽക്കുകയായിരുന്നു. കാട്ടുപന്നിയുടെ ശല്യം തടയാൻ കെഎസ്ഇബിയുടെ ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുത കണക്ഷനെടുത്ത് സ്ഥാപിച്ച കമ്പിയാണ് ദുരന്തത്തിന് കാരണമായത്. ഷോക്കേറ്റതു ശ്രദ്ധയിൽപെട്ട നാട്ടുകാർ ഉണങ്ങിയ മുളവടി ഉപയോഗിച്ച് കുട്ടികളെ മാറ്റാൻ ശ്രമിച്ചു. ഫ്യൂസ് വലിച്ച് വൈദ്യുത ബന്ധം പൂർണമായും വിഛേദിച്ച ശേഷമാണ് അവശനിലയിലുള്ള കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അനന്തുവിന്റെ ജീവൻ രക്ഷിക്കാനായില്ല.സംഭവം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ വിവാദത്തിനും കാരണമായി. കെഎസ്ഇബിയുടെയും സർക്കാരിന്റെയും ഗുരുതര അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു.സംസ്ഥാനപാത റോഡ് ഉപരോധിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി.സംഭവം നിർഭാഗ്യകരമാണെന്നും വസ്തുനിഷ്ഠവും സമഗ്രവുമായ അന്വേഷണം വേണമെന്നും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ കുറ്റം സർക്കാരിന്റെ തലയിൽ കെട്ടിവച്ച് രാഷ്ട്രീയ ലക്ഷ്യത്തിനു ചിലർ ശ്രമിക്കുന്നതായി വനം മന്ത്രി എ.കെ. ശശീന്ദ്രനും പ്രതികരിച്ചു.
