കൊച്ചി: നടൻ ഉണ്ണിമുകുന്ദൻ മാപ്പു പറഞ്ഞതോടെയാണ് താനുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചതെന്ന മുൻ മാനേജർ വിപിൻ കുമാറിന്റെ അവകാശവാദം തള്ളി ഫെഫ്ക. വിപിന്റെ അവകാശവാദം ശരിയല്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഫെഫ്ക പ്രസ്താവനയിൽ അറിയിച്ചു.നേരത്തേ ഉണ്ണിമുകുന്ദനും വിപിനുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉണ്ണിമുകുന്ദൻ മാപ്പ് പറഞ്ഞതിനാലാണ് പ്രശ്നം പരിഹരിക്കപ്പെട്ടതെന്ന് വിപിൻ ഒരു ചാനലിനോട് പ്രതികരിച്ചത്. എന്നാൽ അവകാശവാദം തെറ്റാണെന്ന് ഫെഫ്ക വ്യക്തമാക്കി. ചർച്ചയിൽ ഉണ്ടായ ധാരണകൾക്കു വിരുദ്ധമായി പ്രവർത്തിച്ച വിപിനുമായി യാതൊരു രീതിയിലും സഹരിക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന് ഉണ്ണിമുകുന്ദൻ മർദിച്ചെന്നാരോപിച്ചാണ് വിപിൻ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ നടനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ ആരോപണങ്ങൾ തള്ളിയ ഉണ്ണി മുകുന്ദൻ തെളിവുണ്ടെങ്കിൽ അഭിനയം നിർത്തുമെന്നും പ്രഖ്യാപിച്ചു.
