മഞ്ചേശ്വരത്തെ സമാന്തര ലോട്ടറി കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്; 2 പേര്‍ അറസ്റ്റില്‍, മഡ്ക്ക കളി തടയാന്‍ കര്‍ശന നടപടിക്കു ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം

കാസര്‍കോട്: മഞ്ചേശ്വരത്തെ രണ്ട് സമാന്തര ലോട്ടറി കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്. 23,510 രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം, കനില, മിത്ത കനില ഹൗസിലെ രവീണ്‍ കുമാര്‍ (42), ആചാരിമൂലയിലെ സച്ചിന്‍കുമാര്‍ (44) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ കെ.ജി രതീഷും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിക്കു സമീപത്തെ ലോട്ടറി സ്റ്റാളിനു സമീപത്തു വച്ചാണ് സച്ചിന്‍ കുമാറിനെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നു 14,520 രൂപയും സമാന്തര ലോട്ടറി നടത്താനുപയോഗിച്ച സാധനങ്ങളും പിടികൂടിയതായും പൊലീസ് വ്യക്തമാക്കി. ഹൊസങ്കടി റെയില്‍വെ ഗേറ്റിനു സമീപത്തെ ലോട്ടറി സ്റ്റാളിനു സമീപത്തു വച്ചാണ് രവീണ്‍ കുമാര്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 8990 രൂപയും സമാന്തര ലോട്ടറി നടത്താനുപയോഗിച്ച സാധനങ്ങളും പിടികൂടി. രാത്രിയാണ് ഇവിടെയും പൊലീസ് റെയ്ഡ് നടത്തിയത്. സമാന്തര ലോട്ടറിയും മഡ്ക്ക കളിയും തടയുന്നതിന് ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളിലും സമാന്തര ലോട്ടറിക്കും മഡ്ക്ക കളിക്കും എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തു കൊണ്ടുള്ള നടപടി തുടരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page