ആശുപത്രിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം, പ്രചരണം നടത്തിയത് സെമിനാര്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍, പിജി വിദ്യാര്‍ഥിനി കസ്റ്റഡിയില്‍

മംഗളൂരു: ദേരളക്കട്ടെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വ്യാജ ബോംബ് ഭീഷണി. കോളേജില്‍ സെമിനാര്‍ അവതരിപ്പിക്കുന്നത് ഒഴിവാക്കാന്‍ വ്യാജ സന്ദേശം നല്‍കിയ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി കസ്റ്റഡിയില്‍. കോളേജിലെ വിദ്യാര്‍ഥിനി ഡോ. ചലസാനി മോണിക്ക ചൗധരിയെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 4 നാണ് ആശുപത്രിയില്‍ ബോംബു വച്ചിട്ടുണ്ടെന്ന പ്രചരണം നടന്നത്. രാവിലെ 8.45 ഓടെ ആശുപത്രി പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്ന് കാണിച്ച് അഞ്ച് ഭീഷണി കോളുകള്‍ ലഭിച്ചിരുന്നു. അജ്ഞാതന്‍ മൊബൈല്‍ ഫോണിലൂടെ നടത്തിയ കോളുകള്‍ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, രോഗികള്‍ എന്നിവരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഭീഷണിയെത്തുടര്‍ന്ന്, പൊലീസ് ഉദ്യോഗസ്ഥരും, ഒരു ബോംബ് നിര്‍വീര്യ സ്‌ക്വാഡും, ഒരു ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടുന്ന വിപുലമായ തിരച്ചില്‍ ആരംഭിച്ചു. ആശുപത്രി കെട്ടിടം, പാര്‍ക്കിംഗ് ഏരിയ, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഏകദേശം 10 മണിക്കൂര്‍ സമഗ്രമായ തിരച്ചില്‍ നടത്തി. എന്നാല്‍ സ്ഫോടകവസ്തുക്കളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിടിയിലായ പിജി വിദ്യാര്‍ഥിനി തന്നെയാണ് ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ വാദി തന്നെയാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ഷെഡ്യൂള്‍ ചെയ്ത ഒരു സെമിനാര്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഡോ. മോണിക്ക കോളുകള്‍ വിളിച്ചതെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാവിലെ വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്തു. കോളുകള്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉള്ളാള്‍ പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page