പട്ന: കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് ബോധരഹിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സ വൈകിയതോടെ മരിച്ചു. ഹൃദ്രോഗിയായ പിങ്കി കുമാരിയാണ് മരിച്ചത്. ബിഹാറിലെ റാസിദ്പുറിലാണ് സംഭവം. അയൽ വീട്ടിൽ വിവാഹ ചടങ്ങുകളുടെ ഭാഗമായുള്ള ഡിജെയുടെ ശബ്ദം കേട്ട് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി ബോധരഹിതയായി. ഇതോടെ ഓട്ടോ ഡ്രൈവറായ പിതാവ് ബൈക്കിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ ചികിത്സിക്കാൻ ഡോക്ടർമാർ എത്തിയില്ല. ഈ സമയത്തു കുട്ടി നെഞ്ചുവേദന കൊണ്ട് പുളഞ്ഞെങ്കിലും ആശുപത്രി അധികൃതർ യാതൊരു ചികിത്സയും നൽകിയില്ല. ഇതോടെ കുട്ടി മരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അനാസ്ഥ കാട്ടിയ ഡോക്ടർമാർ ഉൾപ്പെടെ ആശുപത്രി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ച നാട്ടുകാരെയും ബന്ധുക്കളെയും ഏറെ പണിപ്പെട്ടാണ് പൊലീസ് അനുനയിപ്പിച്ചത്. വർഷങ്ങളായി ഹൃദ്രോഗിയായ പിങ്കിയെ ഡൽഹിയിലെ ആശുപത്രിയിലാണു ചികിത്സിച്ചിരുന്നത്. ഓട്ടോ ഡ്രൈവറായ പിതാവ് കഠിനാധ്വാനം ചെയ്താണ് വൻ ചെലവു വരുന്ന ചികിത്സ നടത്തിയിരുന്നതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
