ബംഗ്‌ളൂരു: 18 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഐപിഎല്‍ നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയ മൂന്നു ലക്ഷത്തോളം ക്രിക്കറ്റ് ആരാധകരുടെ ഉന്തിലും തള്ളിലും പെട്ടു മരിച്ച 11 പേരില്‍ ഒരാള്‍ 13 വയസ്സുള്ള കുട്ടിയാണെന്നു തിരിച്ചറിഞ്ഞു.
തിരക്കില്‍ 11 മരണത്തിനു പുറമെ 47 പേര്‍ക്കു പരിക്കേറ്റു. മരിച്ച 11 പേരും 40 വയസ്സിനു താഴെ പ്രായമുള്ളവരാണ്. ഏറ്റവും പ്രായം കുറഞ്ഞത് 13 വയസ്സുള്ള കുട്ടിയാണ്. മൂന്നു പേര്‍ കൗമാരക്കാരും 20നും 30നും ഇടക്കു പ്രായമുള്ള ആറു പേരും ഇക്കൂട്ടത്തില്‍പ്പെടുന്നു. അപ്രതീക്ഷിതമായ ആള്‍ക്കൂട്ടവും സുരക്ഷാ ക്രമീകരണത്തിലുണ്ടായ വീഴ്ചയും ആസൂത്രണത്തിന്റെ അഭാവവുമാണ് അപകടത്തിനിടയാക്കിയതെന്നു പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കൂട്ടമായെത്തിയ പ്രമുഖ വ്യക്തികള്‍ക്കു വിധാന്‍സൗധയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തേണ്ടി വന്നതിനാല്‍ സ്വീകരണത്തിന് സജ്ജീകരിച്ചിരുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സുരക്ഷാ സംവിധാനം പാളിയിരുന്നു. 35000 പേര്‍ക്കുള്ള സജ്ജീകരണമാണ് സ്റ്റേഡിയത്തിനുള്ളത്. ഇതില്‍ മൂന്നു ലക്ഷത്തിലധികം ആളുകള്‍ ഇടിച്ചുകയറാന്‍ നടത്തിയ ശ്രമമാണ് തിക്കും തിരക്കും അനിയന്ത്രിതമാക്കിയതെന്നു കരുതുന്നു. സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നത് കടുത്ത വെല്ലുവിളിയാവുമെന്നും അതിനാല്‍ വിജയ പരേഡ് അനുവദിക്കേണ്ടതില്ലെന്നും പൊലീസ് മുന്‍കൂട്ടി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ആദ്യം സ്റ്റേഡിയത്തില്‍ കടക്കുന്നവര്‍ക്കു ആദ്യ സൗകര്യം എന്ന അധികൃത വെളിപ്പെടുത്തലും തിരക്കു വര്‍ധിക്കാനിടയാക്കിയിട്ടുണ്ടെന്നു പറയുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്കു സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു.
