ഫിറോസാബാദ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽകൊണ്ട 12 വയസ്സുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലെ ഫ്യൂച്ചർ ക്രിക്കറ്റ് അക്കാദമിയിലാണ് അപകടം നടന്നത്. ഗർഹി റാഞ്ചൂർ സ്വദേശി സുരേന്ദ്രസിങ്ങിന്റെ മകൻ അൻഷ്(12) ആണ് മരിച്ചത്. തിങ്കളാഴ്ച ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ അൻഷ് ബാറ്റ് ചെയ്യുകയായിരുന്നു. 4 റൺസ് നേടിയ ശേഷം അടുത്ത ബോൾ കുട്ടിയുടെ നെഞ്ചിൽ കൊണ്ടു. വേദന കാരണം നിലത്തുവീണ കുട്ടിയുടെ ബോധം നഷ്ടമായി. പരിശീലകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ ചികിത്സാപിഴവ് ഉണ്ടായതായി ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കി. ചില സാധനങ്ങൾ തല്ലിതകർത്തു. പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. മാതാപിതാക്കളുടെ ഒരേയൊരു മകനായ അൻഷിന്റെ ക്രിക്കറ്റിലെ താൽപര്യം കണക്കിലെടുത്താണ് അക്കാദമിയിൽ ചേർത്തത്. കുടുംബത്തിന്റെ പരാതിപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
